ഡബ്ബിംഗ് രംഗത്ത് കൂടി തിളങ്ങി നിൽക്കുന്ന നടനാണ് ഷോബി തിലകൻ. മറ്റ് ഭാഷകളിലുള്ള മുതിർന്ന അഭിനേതാക്കൾക്ക് മലയാളത്തിൽ ശബ്ദം നൽകുന്നവരിൽ മുൻപന്തിയിൽ ഷോബി തിലകനുണ്ട്. കെജിഎഫ് അടക്കമുള്ള അന്യ ഭാഷാ ചിത്രങ്ങൾ മലയാളത്തിൽ വലിയ വിജയം നേടുന്നതിൽ അദ്ദേഹത്തിന്റെ ശബ്ദവും ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്.എന്നാൽ, അന്യഭാഷ നടന്മാർക്ക് മാത്രമല്ല, മലയാളത്തിലെ സൂപ്പർതാരങ്ങളുടെ സിനിമകളുടെ തമിഴ് വേർഷനിലും ശബ്ദസാന്നിധ്യമായി ഷോബി എത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പ്രമുഖമായത് മമ്മൂട്ടിയ്ക്ക് വേണ്ടി മൂന്ന് ചിത്രങ്ങളുടെ തമിഴ് പതിപ്പിൽ ശബ്ദം നൽകിയതാണ്. പുതിയ നിയമം, ഗ്രേറ്റ് ഫാദർ, യാത്ര (തെലുങ്ക്) എന്നീ ചിത്രങ്ങളുടെ തമിഴ് പതിപ്പിലാണ് മമ്മൂട്ടിയ്ക്ക് വേണ്ടി ഷോബി തിലകൻ ഡബ്ബ് ചെയ്തത്.
ആശാൻ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട്റിപ്പോർട്ടറിന് നൽകിയ അനുഭവത്തിൽ ഇതേ കുറിച്ച് ഷോബി തിലകൻ സംസാരിച്ചു. മമ്മൂട്ടിയെ പോലെ ഏത് ഭാഷയും അനായാസമായി കൈകാര്യം ചെയ്യുന്ന, ശബ്ദവിന്യാസം കൊണ്ട് അത്ഭുതപ്പെടുത്തുന്ന നടന് വേണ്ടി ഡബ്ബ് ചെയ്തത് എങ്ങനെയാണ് എന്നായിരുന്നു അവതാരകയുടെ ചോദ്യം. ശബ്ദമോ മറ്റോ അനുകരിക്കുകയല്ല, കഥാപാത്രത്തിനായി മമ്മൂട്ടി സ്വീകരിച്ചിരിക്കുന്ന വോയ്സ് മോഡുലേഷനോട് നീതി പുലർത്തി ഡബ്ബ് ചെയ്യാനാണ് ശ്രമിച്ചത് എന്നാണ് ഷോബി തിലകൻ ഇതിന് മറുപടി നൽകിയത്.
മമ്മൂട്ടിയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് കേട്ട് അദ്ദേഹം എന്ത് പറയുമെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും എന്നാൽ ചോദിക്കാൻ ധൈര്യമുണ്ടായിട്ടില്ലെന്നും ഷോബി തിലകൻ പറയുന്നുണ്ട്. ‘എന്റെ ഭാഗ്യമാണ് മമ്മൂക്കയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാനായത്. യാത്രയുടെ തെലുങ്കിലും മലയാളത്തിലും മമ്മൂക്ക തന്നെയാണ് ഡബ്ബ് ചെയ്തിട്ടുള്ളത്. തമിഴിൽ മാത്രമാണ് ഞാൻ ശബ്ദം നൽകിയിട്ടുള്ളത്. അത് മമ്മൂക്കയ്ക്ക് തമിഴ് അറിയാത്തത് കൊണ്ടല്ല എന്ന് അറിയാമല്ലോ.തമിഴിൽ കൂടി ഡബ്ബ് ചെയ്യാനായി മാറ്റിവെക്കാനുള്ള ദിവസങ്ങൾ അദ്ദേഹത്തിന്റെ പക്കലുണ്ടാകില്ല. അദ്ദേഹത്തിന് അത്രയും തിരക്കുണ്ട്. തെലുങ്കിൽ എങ്ങനെയാണോ മമ്മൂക്ക ശബ്ദം നൽകിയിട്ടുള്ളത്, അത് കേട്ട് ആ വോയ്സ് മോഡുലേഷനോടെ തമിഴിൽ ചെയ്യാനാണ് ശ്രമിച്ചത്.
ശബ്ദം അനുകരിച്ചിട്ടില്ല, മോഡുലേഷനാണ് ഇമിറ്റേറ്റ് ചെയ്തത്. പക്ഷെ അങ്ങനെ ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ശബ്ദവുമായി കൂടി ഇഴുകിച്ചേരാൻ പറ്റി എന്നാണ് എനിക്ക് തോന്നുന്നത്. ഒരിക്കൽ തമിഴ് പതിപ്പിലെ ഒരു ഭാഗത്തിന്റെ വീഡിയോ കണ്ടപ്പോൾ മമ്മൂക്ക തന്നെയാണോ ശബ്ദം നൽകിയത് എന്ന് എനിക്ക് തോന്നിപ്പോയി.മമ്മൂക്ക ഈ തമിഴ് പതിപ്പുകൾ കണ്ടിട്ടുണ്ടോ കേട്ടിട്ടുണ്ടോ എന്നറിയില്ല. എങ്ങനെയുണ്ടായിരുന്നു ഡബ്ബിംഗ് എന്ന് ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ടായിട്ടില്ല. പക്ഷെ അദ്ദേഹം എന്നെങ്കിലും ഈ ഡബ്ബിംഗ് കേട്ടിട്ട് എന്ത് പറയുമെന്ന് അറിയാനുള്ള ആകാംക്ഷയുണ്ട്. വലിയ ആഗ്രഹമുണ്ട്,’ ഷോബി തിലകൻ പറഞ്ഞു.




