ദൃശ്യം 3യുടെ ഷൂട്ടിംഗ് നടക്കവേ തൃപ്പൂണിത്തുറ സ്‌കൂളിൽ എത്തി കുട്ടികളെ കാണുന്ന മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാക്കുകയാണ്. മോഹൻലാലിന് അരികിലേക്ക് ഓടി എത്തുന്ന കുട്ടികളെയും അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ആശിർവാദും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ലാലേട്ടാ.. എന്ന് കുട്ടികൾ വിളിക്കുന്നതും വിഡിയോയിൽ കേൾക്കാം. കുട്ടികളുടെ സ്നേഹത്തിന് മുൻപിൽ കൈകൂപ്പി എല്ലാവരോടും സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ‘തലമുറകളുടെ നായകൻ’, ‘പിള്ളേരുടെ സ്പിരിറ്റ് കണ്ടില്ലേ’, ‘കൊച്ചുകുട്ടികൾ പോലും അദ്ദേഹത്തെ ലാലേട്ടാ എന്ന് വിളിക്കുന്നു’, ‘ജെൻ സി…ആൽഫ എല്ലാവരും ഏട്ടൻ തൂക്കി’, എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ ആരാധകർ രേഖപ്പെടുത്തുന്നത്. ഇപ്പോഴുള്ള കുട്ടികളും അദ്ദേഹത്തെ ആരാധിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.
അതേസമയം, ദൃശ്യം 3യുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വാഗമൺ മേഖലകളിലും ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ഉണ്ടെന്നാണ് വിവരം. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.




