രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലിയിൽ പ്രഭാസും, തമന്നയും ചേർന്നുള്ള ഒരു പ്രത്യേക രംഗം റേപ്പ് സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നു’ എന്ന ഉള്ളടക്കത്തോടെ രംഗത്തെ വിമർശിച്ച മാധ്യമ പ്രവർത്തകയും സിനിമ നിരൂപകയുമായ അന്ന എം വെട്ടിക്കാടിന്റെ പ്രസ്താവനയോട് താൻ യോജിക്കുന്നില്ലായെന്ന് തമന്ന. 2015ൽ ബാഹുബലി : ദി ബിഗിനിംഗ് റിലീസ് ചെയ്ത സമയം ദി ഹിന്ദു ബിസിനസ് ലൈനിൽ എഴുതിയ ‘ദി റേപ്പ് ഓഫ് അവന്തിക’ എന്ന ആർട്ടിക്കിളിനെ സംബന്ധിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു തമന്ന.
ഒരു വലിയ ലക്ഷ്യത്തിനായി ലൗകിക സുഖങ്ങൾ വെടിഞ്ഞ ജീവിക്കുന്ന ഒരു പെൺപോരാളിയായ അവന്തികയായിട്ടായിരുന്നു തമന്ന ബാഹുബലിയിൽ അഭിനയിച്ചത്. അവന്തികയ്ക്കുള്ളിലെ സ്ത്രീത്വത്തെ പുറത്തെടുപ്പിക്കാനെന്നവണ്ണം പ്രഭാസിന്റെ അമരേന്ദ്ര ബാഹുബലി ബലപ്രയോഗത്തിൽ അവന്തികയുടെ മേലാടകൾ ഉരിഞ്ഞെടുത്ത ചമയം പൂശി അവരെ കൂടുതൽ സുന്ദരിയാക്കി മാറ്റുമ്പോൾ അവന്തിക സ്വയം അതിശയിച്ച് അമരേന്ദ്രനുമായി പ്രണയത്തിലാകുന്നതാണ് അന്ന എം വെട്ടിക്കാട് ചൂണ്ടിക്കാണിക്കുന്ന രംഗം.
“നമ്മൾ മറ്റുള്ളവരുടെ നിയന്ത്രണത്തിൽ അല്ലാതിരിക്കുമ്പോൾ, നമ്മളെന്ത് ചെയ്താലും അതിനെ ആക്ഷേപിച്ചും നമ്മളിൽ കുറ്റബോധം ഉണർത്തിയും നമ്മെ നിയന്ത്രക്കാണ് ശ്രമിക്കും. ഈ പറയുന്ന ആൾക്ക് തങ്ങളുടെ ശരീരമോ സെക്സോ ഒരു മോശം കാര്യമായി തോന്നുന്നുവെങ്കിൽ അവരുടെ ചുറ്റുമുള്ള സമൂഹം തന്നെ വളരെ മോശമായിരിക്കും” തമന്ന ഭാട്ട്യ പറഞ്ഞു. നടിയുടെ പ്രസ്താവനയിൽ പ്രതികരിച്ചുകൊണ്ട് അന്ന എം വെട്ടിക്കാട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഷെയർ ചെയ്തു. താൻ 10 വർഷം മുൻപ് ആ ആർട്ടിക്കിൾ എഴുതുമ്പോൾ നിരവധി പേര് അതിനോട് യോജിച്ചു. ഒപ്പം കുറച്ചധികം സൈബർ അറ്റാക്കുകൾ നേരിടേണ്ടിയും വന്നുവെങ്കിലും 10 വർഷത്തിനിടയിൽ തനിക്ക് ഈ വിഷയത്തിൽ ലഭിച്ച ഏറ്റവും അസംബന്ധമായ പ്രതികരണം തമന്നയുടേതാണെന്നാണ് അന്ന എം വെട്ടിക്കാട് കുറിച്ചത്.
ഇന്ത്യൻ സിനിമയിലെ ലൈംഗീകാതിക്രമങ്ങളുടെ കാലപ്പനികവൽക്കരിക്കലിനെ ഉദ്ദേശിച്ചുകൊണ്ടാണ് ഞാൻ ആ ആർട്ടിക്കിൾ എഴുതിയത്. തമന്ന അതിനെ സെക്സിനെതിരെയുള്ള വെറുപ്പായിട്ട് വ്യാഖ്യാനിക്കുകയാണെന്നും, പറയുന്ന അന്ന എം വെട്ടിക്കാട് സ്ത്രീകൾ നിരന്തരം ആസിഡ് അറ്റാക്കും, റേപ്പും, നേരിടുന്ന അന്തരീക്ഷമുള്ളപ്പോൾ സിനിമകളിൽ ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുന്നതിൽ വേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചും ഇൻസ്റ്റാഗ്രാം പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്.




