ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുന്നതെങ്കിലും വിജയ്യുടെ മറ്റൊരു വമ്പൻ വിജയത്തിലേക്കാണ് സിനിമ കുതിക്കുന്നത്. ആഗോളതലത്തിൽ 300 കോടി സിനിമ നേടി കഴിഞ്ഞു. ഇപ്പോഴിതാ സിനിമ ഒടിടി റിലീസ് സംബന്ധിച്ചുള്ള റിപ്പോർട്ടുകളാണ് എത്തുന്നത്.സിനിമ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ എത്തുമെന്നാണ് നേരത്തെ ലഭിച്ചിരുന്ന റിപ്പോർട്ടുകൾ. എന്നാൽ മറ്റൊരു പ്ലാറ്റ്ഫോമിലൂടെയാവും സിനിമ എത്തുകയെന്നാണ് ഇപ്പോള്‍ അറിയുന്നത്.
സീ 5 ലൂടെ ഓഗസ്റ്റ് 21 നാവും ചിത്രം എത്തുകയെന്ന് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. തമിഴ്നാട്ടില്‍ നിന്നും മാത്രം ചിത്രം 100 കോടിയിലധികം നേടി. തുടര്‍ച്ചയായി ഒമ്പതാം തവണയാണ് ഒരു വിജയ് ചിത്രം തമിഴ്നാട്ടില്‍ മാത്രം 100 കോടിയിലധികം നേടുന്നത്. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.
ഈ വര്‍ഷം തമിഴിലെ രണ്ടാമത്തെ 100 കോടി ചിത്രമാണ് ജന നായകന്. ഈ വര്‍ഷം ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബിലെത്തുന്ന സിനിമയായും ജന നായകന് മാറി.ഇന്റര്‍നെറ്റില്‍ ലീക്കായ, ഒരു കോടിക്കടുത്ത് ആളുകള്‍ കണ്ട ഒരു ചിത്രം ഇത്രയും വലിയ കളക്ഷന്‍ നേടുന്നത് മറ്റ് താരങ്ങള്‍ക്ക് സ്വപ്നം മാത്രമാണ്. അത്രയും ആരാധകരെ വിജയ് സ്വന്തമാക്കിയിട്ടുണ്ട്. തങ്ങളുടെ പ്രിയ നായകൻ വിജയ്യെ തിയേറ്ററിൽ ഒരിക്കൽ കൂടി കണ്ട് ആഘോഷമാക്കാൻ പ്രായഭേദമന്യേ ജോലിക്കു പോലും അവധി എത്തിയ ആരാധകർ വിജയുടെ അവസാന ചിത്രം ജനനായകൻ അക്ഷരാർത്ഥത്തിൽ ഒരു ആഘോഷമായി മാറ്റുകയായിരുന്നു. സിനിമയുടെ തമിഴ് പതിപ്പാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിരിക്കുന്നത്.




