അഭിനയ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ് സീനത്ത്. സഹനടി വേഷങ്ങളിൽ മികച്ച പ്രകടനം സീനത്ത് കാഴ്ച വെച്ചു. സീരിയലുകളിലും അഭിനയിച്ച സീനത്ത് ഡബ്ബിംഗ് ആർട്ടിസ്റ്റായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1991ൽ സിദ്ദിഖ് ലാൽ ഒരുക്കിയ ഗോഡ്ഫാദറിലെ കടപ്പുറം കാർത്ത്യായനി എന്ന വേഷമാണ് സീനത്തിന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. എന്നാൽ ആണ് ഈ വേഷത്തിന് താൻ ചേരില്ലെന്ന് സിദ്ധിഖ് പറഞ്ഞതിനെക്കുറിച്ച് പറയുകയാണ് സീനത്ത്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ആദ്യം ‘കടപ്പുറം കാർത്ത്യായനി’യുടെ കഥ കേട്ടപ്പോൾ, അങ്ങനെയൊരു റോൾ ചെയ്യണോ എന്ന് ചിന്തിച്ചിരുന്നു. എന്നാൽ എന്റെ ചേച്ചി എന്നോട് പറഞ്ഞു, ‘സിദ്ദിഖ്-ലാലിന്റെ സിനിമയാണ്, അത് കളയണ്ട, ചിലപ്പോൾ നല്ലതായിരിക്കും’ എന്ന്. അവരുടെ മനസിലുണ്ടായിരുന്ന രൂപം വേറെയായിരുന്നു. കുറച്ചുകൂടി തടിച്ച്, നിറം കുറഞ്ഞ രൂപമായിരുന്നു അവരുടെ മനസ്സിൽ. ഞാൻ അന്ന് വളരെ ചെറുപ്പമായിരുന്നു. അന്ന് സിദ്ദീഖ് എന്നെ കണ്ടതും ‘ഈ റോളിന് ഇങ്ങനെയുള്ള ആളെയല്ല വേണ്ടത്, ഇയാൾ പറ്റില്ല, ശരിയാവില്ല’ എന്ന് പറഞ്ഞു.
‘ഇതെന്താണ് ഇങ്ങനെ പറയുന്നത്’ എന്ന് ഞാൻ അന്ന് വിചാരിച്ചു. അന്ന് എനിക്ക് ആകെ ഒരു ചമ്മലായി. അപ്പോൾ മേക്കപ്പ് മാൻ മണിയണ്ണൻ പറഞ്ഞു, ‘കുഴപ്പമില്ല, ഞാൻ ശരിയാക്കിത്തരാം’ എന്ന്. ‘ഒന്ന് മുറുക്കിയാൽ കുറച്ച് പ്രായം തോന്നിച്ചോളും’ എന്ന് മണിയണ്ണൻ പറഞ്ഞു. ഏതായാലും ഒന്ന് ചെയ്തു നോക്കാമെന്ന് വിചാരിച്ചു; ചെയ്തുനോക്കിയപ്പോൾ സിദ്ദീഖിന് ഒരുപാട് ഇഷ്ടമായി,’ സീനത്ത് പറഞ്ഞു. നാടകങ്ങളിൽ നിന്നുമാണ് സീനത്ത് സിനിമാ രംഗത്തേക്ക് വരുന്നത്. പ്രശസ്ത നാടകക്കാരൻ കെടി മുഹമ്മദായിരുന്നു സീനത്തിന്റെ ആദ്യ ഭർത്താവ്. ഇരുവർക്കും ഒരു മകനുമുണ്ട്. മമ്മൂട്ടി അടൂർ ഗോപലകൃഷ്ണൻ ഒന്നിക്കുന്ന പദയാത്ര എന്ന ചിത്രത്തിൽ സീനത്തിന്റെ ശ്രദ്ധേയ വേഷം ഉണ്ട്. ‘മതിലുകള്’, ‘അനന്തരം’, ‘വിധേയൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണിത്.




