സേതുമാധവനും അച്യുതന് നായരുമായി മോഹന്‍ലാല്‍- തിലകന് ഓണ്‍സ്ക്രീന്‍ രസതന്ത്രം സൃഷ്ടിച്ച മനോഹര ഭാവമുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇന്നും നൊമ്പരമായി മാറിയ സിനിമയാണ് കിരീടം. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാകെ തകര്‍ത്ത്, ഒരു ചെറുപ്പക്കാരനെ കുറ്റവാളിയും ഗുണ്ടയുമാക്കി അയാളുടെ ശിരസില്‍ ഉറച്ചുപോയ മുള്‍ക്കിരീടം ആണ് ലോഹിതദാസ് സിബി മലയില്‍ കൂട്ടുകെട്ടിലൂടെ കിരീടം എന്ന മികച്ച ക്ലാസിക്കായി മാറിയത്. വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തിയിരുന്നു. ഇപ്പോഴിതാ സിനിമ റീലീസ് ചെയ്ത സമയത്ത് ശ്രീനിവാസൻ ചില വിയോജിപൂക്കൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അതെല്ലാം തെറ്റായിരുന്നുവെന്ന് പ്രേക്ഷകർ തെളിയിച്ചുവെന്നും സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളു കൂടിയായ സുരേഷ് ഷേണായ് പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘കിരീടം സിനിമ നേരിട്ട് തിയേറ്ററുകളിൽ റിലീസ് ചെയ്യുകയായിരുന്നു. പ്രിവ്യൂ ഒന്നും ഉണ്ടായിരുന്നില്ല. തിരുവന്തപുരത്തുള്ള ശ്രീകുമാർ എന്ന തിയേയേറ്ററിലാണ് സിനിമ റീലീസ് ചെയ്യുന്നത്. തിയേറ്ററിൽ റിലീസ് ദിവസം തന്നെ സിനിമ കാണാൻ ശ്രീനിവാസൻ വന്നിരുന്നു. ഷാജി കൈലാസ് തുടങ്ങി കുറച്ചാളുകൾ ആദ്യ ദിനം തന്നെ സിനിമ കാണാൻ വന്നിരുന്നു. ഇത് കഴിഞ്ഞു സിനിമയുടെ റിലീസിന് ശേഷം തിരുവനന്തപുരം ക്ലബ്ബിൽ വച്ച് ഒരു ഒത്തുകൂടൽ ഉണ്ടായിരുന്നു. ആ സമയത്ത് ഇവരെല്ലാവരും അവിടേക്ക് വരികയും സിനിമയെക്കുറിച്ച് ചർച്ച നടക്കുകയും ചെയ്തിരുന്നു.
അന്നത്തെ ആ ചർച്ചയിൽ ശ്രീനിവാസന് സിനിമയെക്കുറിച്ച് തോന്നിയ ചില കാഴ്ചപ്പാടുകൾ അദ്ദേഹം അവതരിപ്പിച്ചിരുന്നു. പുള്ളിക്ക് സിനിമ വളരെ ഇഷ്ടമായി, എങ്കിലും ഏതോ ഒരു പോയിന്റിൽ അദ്ദേഹത്തിന് ഉണ്ടായിരുന്ന വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പുള്ളിയും ഒരു മികച്ച എഴുത്തുകാരനാണല്ലോ. പക്ഷേ, ആ വിയോജിപ്പൊന്നും ശരിയായിരുന്നില്ല. ഞാൻ അതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല. ഒരുപക്ഷേ അദ്ദേഹം കണ്ട സിനിമയായിരിക്കില്ല ലോഹിയും സിബിയും കണ്ടത്. പിന്നീട് പ്രേക്ഷകർ ആ സിനിമ നെഞ്ചിലേറ്റുകയും ചെയ്തു. എല്ലാവർക്കും തെറ്റുകൾ വരാം, പക്ഷേ കിരീടത്തിന്റെ കാര്യത്തിൽ ശ്രീനിവാസൻ പറഞ്ഞ ചില പോയിന്റുകൾ തെറ്റായിരുന്നു,’ ദിനേശ് പണിക്കർ പറഞ്ഞു.




