മലയാളികളുടെ പ്രിയനടി ഐശ്വര്യ ലക്ഷ്മി തന്റെ മാനസികാരോഗ്യ യാത്രയെക്കുറിച്ചും തെറാപ്പിയുടെ പ്രാധാന്യത്തെക്കുറിച്ചും തുറന്നുപറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തന്റെ ചെറുപ്പകാലം അത്ര എളുപ്പമുള്ളതായിരുന്നില്ലെന്നും, നിരവധി മാനസിക പ്രയാസങ്ങളിലൂടെ കടന്നുപോയതു കൊണ്ടാണ് 23-ാമത്തെ വയസിൽ താൻ തെറാപ്പി എടുക്കാൻ തുടങ്ങിയതെന്നും താരം വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ മനസ്സ് തുറന്നത്.
എവിടെ പോയാലും ആരോട് സംസാരിച്ചാലും എല്ലാം തന്നെ ട്രിഗർ ചെയ്യുന്നത് പോലെ തോന്നിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. സുഹൃത്തുക്കളോട് വളരെ നന്നായി പെരുമാറുമ്പോഴും, വീട്ടിലെത്തി മാതാപിതാക്കളോട് സംസാരിക്കുമ്പോൾ പെട്ടെന്ന് ദേഷ്യം വരുന്നത് തന്നെ അസ്വസ്ഥയാക്കിയിരുന്നു. എന്തുകൊണ്ടാണ് താൻ ഇങ്ങനെ പെരുമാറുന്നതെന്ന് സ്വയം മനസ്സിലാക്കാനാണ് തെറാപ്പിസ്റ്റിന്റെ സഹായം തേടിയത്. എന്നാൽ 70 വയസ്സ് പിന്നിട്ട തന്റെ മാതാപിതാക്കൾക്ക് ഇപ്പോഴും തെറാപ്പിയെക്കുറിച്ച് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും, തനിക്ക് ഇത്രയും പ്രശ്നങ്ങളുണ്ടായിരുന്ന കാര്യം അവർക്ക് ഇപ്പോഴും അറിയില്ലെന്നും നടി കൂട്ടിച്ചേർത്തു.
സിനിമയിലുള്ളവർ ഉൾപ്പെടെ എല്ലാവരും തെറാപ്പി എടുക്കേണ്ടത് അത്യാവശ്യമാണെന്നാണ് തന്റെ അഭിപ്രായമെന്ന് ഐശ്വര്യ വ്യക്തമാക്കുന്നു. നമ്മളെക്കുറിച്ച് നമുക്ക് കൃത്യമായ ധാരണയുണ്ടെങ്കിൽ മാത്രമേ മികച്ച രീതിയിൽ അഭിനയിക്കാൻ സാധിക്കൂ. എന്നാൽ തെറാപ്പി എന്നത് വളരെ പണച്ചെലവുള്ള കാര്യമാണെന്നും, നമുക്ക് അനുയോജ്യനായ ഒരു തെറാപ്പിസ്റ്റിനെ കണ്ടെത്തുക എന്നത് ഏറെ പ്രധാനമാണെന്നും താരം ഓർമ്മിപ്പിച്ചു.




