മരണവീടുകളിൽ പോലും ഔചിത്യമില്ലാതെ പെരുമാറുകയും സ്വകാര്യതയിലേക്ക് ക്യാമറകളുമായി ഇരച്ചുകയറുകയും ചെയ്യുന്നവർക്കെതിരെ കടുത്ത പ്രതികരണവുമായി നടി മഞ്ജു വാര്യർ. നമ്മൾ ഏത് അവസരത്തിലാണ് നിൽക്കുന്നതെന്നും എവിടെയാണ് നിൽക്കുന്നതെന്നും സ്വയം ചോദിക്കേണ്ട ചോദ്യങ്ങളും നിയന്ത്രണങ്ങളും ഓരോരുത്തർക്കും ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് മഞ്ജു വാര്യർ ഓർമ്മിപ്പിച്ചു. സമൂഹത്തിൽ ‘സിവിക് സെൻസ്’ എന്ന വാക്ക് എത്രത്തോളം പ്രായോഗികമായിട്ടുണ്ടെന്ന് ചില സന്ദർഭങ്ങളിൽ ചിന്തിച്ചുപോകാറുണ്ടെന്നും താരം സങ്കടത്തോടെ തുറന്നുപറഞ്ഞു.
അടുത്തിടെ അന്തരിച്ച പ്രിയ നടൻ സലിം കുമാറിന്റെ വിയോഗസമയത്ത് അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ചടങ്ങുകൾക്കിടയിൽ തിക്കും തിരക്കും കൂട്ടിയവരോട് മകൻ ചന്തുവിനും മുഖ്യമന്ത്രി വി.ഡി. സതീശനും കയർത്തു സംസാരിക്കേണ്ടി വന്ന സാഹചര്യം മഞ്ജു വാര്യർ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചപ്പോൾ, മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ വന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ച നടി രാധികയെ തട്ടി താഴെയിടുന്ന കാഴ്ചയും വലിയ സങ്കടത്തോടെയാണ് കണ്ടതെന്നും താരം വ്യക്തമാക്കി.
തന്റെ ജോലിയുടെ ഭാഗമായും അല്ലാതെയും ഒട്ടനവധി വിദേശരാജ്യങ്ങളിൽ സഞ്ചരിച്ചപ്പോൾ അവിടെയെല്ലാം കണ്ടിട്ടുള്ള പൊതുരീതികളും നടി പങ്കുവെച്ചു. വിദേശങ്ങളിൽ മറ്റുള്ളവരുടെ അനുവാദമില്ലാതെ ഒരു വളർത്തുമൃഗത്തിന്റെ പോലും ദൃശ്യങ്ങൾ പകർത്താൻ ആളുകൾ മടിക്കാറുണ്ട്. സാധാരണക്കാരുടെ സ്വകാര്യത മാനിക്കപ്പെടണമെന്ന ബോധ്യം നമ്മുടെ നാട്ടിൽ എത്രത്തോളമുണ്ടെന്ന് അറിയില്ലെന്നും, സിവിക് സെൻസ് ഉണർന്ന് പ്രവർത്തിക്കേണ്ട അടിയന്തരഘട്ടമാണിതെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.




