ദിലീപും തെന്നിന്ത്യയുടെ ഗ്ലാമർ നായിക തമന്നയും ഒന്നിച്ച ബിഗ്ബജറ്റ് ചിത്രമാണ് ‘ബാന്ദ്ര.’ മലയാളത്തിനു പുറമെ തമിഴ് ഹിന്ദി ഭാഷകളിൽ നിന്നും വൻ താരനിരയാണ് ബാന്ദ്രയിൽ അണിനിരന്നത്. ‘രാമലീല’യ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ വമ്പൻ പരാജയമായിരുന്നു. ഇപ്പോഴിതാ 17 കോടി ബജറ്റ് ഇട്ട സിനിമ തീരുന്നത് 35 കോടിയിലാണെന്നും വെറും 3 കോടി മാത്രമാണ് തിയേറ്ററിൽ നിന്ന് തിരിക്കെ ലഭിച്ചതെന്നും പറയുകയാണ് നിർമാതാവ് അജിത് വിനായക. തന്റെ പുതിയ സിനിമയായ ഹരിവരാസനത്തിന്റെ പൂജ ചടങ്ങിലായിരുന്നു പ്രതികരണം.
‘അരുൺ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര. തിരക്കഥ പരിചയപ്പെട്ട സമയത്ത് 12 കോടി ബഡ്ജറ്റിൽ ഉള്ള സിനിമയാണെന്നായിരുന്നു പറഞ്ഞത്. പിന്നെ 17 കോടി ബഡ്‌ജറ്റുള്ള സിനിമയായി. എത്ര ബഡ്ജറ്റ് ഉള്ള സിനിമയാണെങ്കിലും 2 കോടിക്ക് പുറത്ത് പ്രിന്റ് ആന്റ് പബ്ലിസിറ്റി ആവും. എത്ര ചെലവ് കുറച്ചാലും ഒന്നര കോടിക്ക് അകത്ത് നിൽക്കും. പക്ഷെ പുള്ളി എനിക്ക് ബഡ്ജറ്റ് കൊണ്ടുവന്ന് തന്നപ്പോൾ 17 കോടി കഴിഞ്ഞപ്പോൾ ഞാൻ ഈ സംവിധായകനെ ഷൂട്ട് നടക്കുന്നിടത്ത് കാണാൻ പോയി. ഇത് ഒരു കാരണവശത്താലും മുന്നോട്ട് പോകില്ലെന്ന് ഞാൻ പറഞ്ഞു. എനിക്ക് പറ്റില്ല, എന്റെ കയ്യിൽ സാമ്പത്തികമില്ലെന്ന് പറഞ്ഞു.
‘അജിത്ത് ഏട്ടൻ ഒന്ന് കൊണ്ടും പേടിക്കണ്ട. 21 കോടിക്ക് അകത്ത് ഈ സിനിമ ഞാൻ തീർക്കും’ എന്ന് അരുൺ ഗോപി എഴുതി ഒപ്പിട്ട് തന്ന പേപ്പർ എന്റെ കയ്യിലുണ്ട്. 21 കോടിയായിട്ട് സിനിമ തീർന്നില്ല. വീണ്ടും കേറുവാണ്. വീണ്ടും സംവിധായകനുമായി ഇരുന്നു. സിനിമയുടെ ബിസിനസ് നടക്കുന്നുണ്ടെന്നും ഇങ്ങോട്ട് വിളിച്ചോണ്ട് ഇരിക്കുവാണെന്നും പറഞ്ഞു. ഇങ്ങനെ പോയാൽ ബുദ്ധിമുട്ടാവും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു. ‘നമ്മൾ വിചാരിക്കുന്നതിന് അപ്പുറം സിനിമ ഓടുമെന്ന് അയാൾ പറഞ്ഞു. അവസാനം പറഞ്ഞു 24 കോടിക്ക് അകത്ത് തീരുമെന്ന് പറഞ്ഞു. സിനിമ തീർന്നപ്പോൾ 35 കോടിയായി. ആ സിനിമയിലൂടെ എനിക്ക് കിട്ടിയത് വെറും മൂന്ന് കോടി മാത്രം. മൂന്ന് കോടി താഴെയാണ്. അത്രയും പണം എനിക്ക് നഷ്ടമാണ്.
ഞാൻ മാത്രം ഒറ്റപ്പെട്ടു. സിനിമ തന്നെ വേണ്ടെന്ന് മനസുകൊണ്ട് വിചാരിച്ചതാണ്. പൈസ വാങ്ങുമ്പോൾ വേറെയൊരു മുഖമാണ്. ഒരു മനുഷ്യന്റെ ആയിരം രൂപ പോയാലും അവൻ അങ്ങനെ ഉണ്ടാക്കുന്ന പൈസയാണ്. ഇതുവരെ സിനിമ വിറ്റിട്ടില്ല. ആ ഡയറക്ടർ ഇപ്പോഴും സിനിമ ചെയ്യുന്നുണ്ട്. അതാണ് മലയാള സിനിമ. രണ്ടോ മൂന്നോ നിർമ്മാതാക്കൾ തുലഞ്ഞാലും ഇവരെ വച്ച് സിനിമ ചെയ്യാൻ പുതിയ നിർമ്മാതാക്കൾ വരും. ഇതുപോലെയുള്ള മോഹനവാഗ്ദാനങ്ങൾ അവരോടും പറയും. എല്ലാം കഴിയുമ്പോഴേക്കും കരയാൻ നമ്മൾ മാത്രമേ ബാക്കിയുണ്ടാവൂ. കരയാത്ത ദിവസങ്ങൾ ചുരുക്കമാണ്,’ വിനായക അജിത്ത് കൂട്ടിച്ചേർത്തു.




