നടി ലക്ഷ്മിപ്രിയയ്ക്കെതിരെ അൻസിബ നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസന്വേഷിക്കാൻ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിർണായക ഉത്തരവ്. ലക്ഷ്മിപ്രിയ, ഭർത്താവ് പി. ജയേഷ്, ഹിൽപാലസ് വനിതാ സെല്ലിലെ എസ്.ഐ രേഷ്മ എന്നിവർക്കെതിരെയാണ് കോടതി നിർദേശപ്രകാരം കേസെടുക്കുന്നത്. ഒരു വ്യാജ പരാതിയുടെ മറവിൽ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നിയമവിരുദ്ധമായി തടഞ്ഞുവെച്ചെന്നും, മാനസികമായി പീഡിപ്പിച്ച് നിർബന്ധപൂർവ്വം മാപ്പെഴുതി വാങ്ങിച്ചെന്നുമാണ് അൻസിബയുടെ പരാതി. മുൻപ് ഈ വിഷയത്തിൽ അൻസിബ മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിരുന്നെങ്കിലും പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് അനുകൂലമല്ലാതിരുന്നതിനെ തുടർന്നാണ് താരം കോടതിയെ സമീപിച്ചത്.
അതേസമയം, മറ്റൊരു കേസുമായി ബന്ധപ്പെട്ട് നടൻ ടിനി ടോമിനെതിരെയുള്ള പരാതിയിൽ മൊഴി നൽകാനെത്തിയ അൻസിബയോട് പൊലീസ് നിരുത്തരവാദപരമായ സമീപനമാണ് കാട്ടിയതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം കാത്തുനിന്നിട്ടും മൊഴി രേഖപ്പെടുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് അൻസിബ വ്യക്തമാക്കി. നേരത്തെ, മതവികാരം വ്രണപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കോടതി നിർദേശത്തെ തുടർന്നാണ് ടിനി ടോമിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.




