താൻ അവസാനം നിർമിച്ച രണ്ട് സിനിമകൾ ഫ്ലോപ്പ് ആണെന്നും അതുവഴി പന്ത്രണ്ടര കോടിയോളം നഷ്ടമുണ്ടായി എന്നും പറയുകയാണ് നടിയും നിർമാതാവുമായ ഷീലു എബ്രഹാം. സിനിമകളുടെ പേര് പരാമര്ശിക്കാതെയാണ് ഷീലു എബ്രഹാം ഇക്കാര്യം പറയുന്നത്. ലൈഫ് നെറ്റ് ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് ഷീലു ഇക്കാര്യം പറയുന്നത്. മോഹൻലാൽ ചിത്രമായ കനൽ, ദുൽഖർ ചിത്രം സോളോ, ഷീ ടാക്സി, പട്ടാഭിരാമൻ തുടങ്ങി നിരവധി സിനിമകളാണ് അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം നിർമിച്ചിട്ടുള്ളത്.
‘ഞങ്ങൾ ഇത്ര സിനിമകൾ ചെയ്തു. അതിൽ അവസാനം ചെയ്ത രണ്ട് സിനിമകൾ ഫ്ലോപ്പ് ആണ്. ബിസിനസ് പോലും നടക്കാത്ത സിനിമകളാണ്. ആ രണ്ട് സിനിമകളിലൂടെ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ഓൾമോസ്റ്റ് ഒരു പന്ത്രണ്ടര കോടിയാണ്. പക്ഷെ ആ നഷ്ടം ഞങ്ങളുടെ ബിസിനസിനെയോ കുടുംബത്തെയോ സാമ്പത്തിക സ്ഥിതിയെയോ ബാധിച്ചിട്ടില്ല. നഷ്ടം ഭർത്താവിന് വിഷമമാണ്. അത്രയും കോടികൾ ഉണ്ടാക്കണമെങ്കിൽ തീർച്ചയായിട്ടും പുള്ളി വീണ്ടും ശ്രമിക്കണം. പക്ഷെ അപ്പോഴും നമ്മളെ അത് ബാധിക്കില്ല. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഒരു സൈഡിൽ പുള്ളി ഉണ്ടാക്കിവച്ചിരിക്കുന്ന സ്ട്രോംഗ് ആയിട്ടുള്ള ഒരു ബേസ് ഉണ്ട്.
നമ്മൾ സിനിമ ചെയ്യുന്നുണ്ടെങ്കിൽ അതിനു വേണ്ടി നമ്മൾ ആ അടിത്തറയിൽ തൊട്ടുള്ള പൈസ അല്ല ഉപയോഗിക്കുന്നത്. പിന്നെ ആരോടും കടം മേടിച്ചിട്ടല്ല ഒന്നും ചെയ്യുന്നത്. 15 വർഷമായിട്ട് സിനിമ ചെയ്യുന്നു.15 സിനിമകൾ ചെയ്തു. 13 എണ്ണവും നമുക്ക് നഷ്ടമൊന്നുമല്ല. നമ്മൾ അത്യാവശ്യം ഓക്കെ ആയിരുന്നു. ഈ രണ്ട് സിനിമകളാണ് ലോസ് വന്നിരിക്കുന്നത്. പക്ഷെ സിനിമയിൽ നിന്ന് ഒന്നും ഉണ്ടാക്കിയിട്ടൊന്നുമില്ല. സിനിമ എപ്പോഴും അങ്ങനെയാണ്. സിനിമയിൽ നിന്ന് നമ്മൾ ഭയങ്കര സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താം എന്ന് വിചാരിച്ചാൽ, എനിക്ക് തോന്നുന്നു ഒരു 500 പ്രൊഡ്യൂസേഴ്സിൽ 10 പേർക്കോ മറ്റോ ആയിരിക്കും അത് ഉണ്ടായിരിക്കുന്നത്.




