ഉർവശി, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രമാണ് ‘ഉള്ളൊഴുക്ക്’. സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും സിനിമ നേടിയിരുന്നു. ഇപ്പോഴിതാ ഉള്ളൊഴുക്ക് താൻ ആദ്യം നോ പറഞ്ഞിരുന്നുവെന്നും ചെയ്യാൻ താല്പര്യം ഇല്ലായിരുന്നുവെന്നും പറയുകയാണ് ഉർവശി. ഒഴിവാക്കാൻ പല വഴി ശ്രമിച്ചിട്ടും നടന്നില്ലെന്നും അവസാനം നിവർത്തിയില്ലാതെ ചെയ്തതെന്നും നടി പറഞ്ഞു. സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.’ഒരുപാട് ഡാർക്ക് സിനിമകൾ എനിക്ക് ഇഷ്ടമല്ല. ‘ഉള്ളൊഴുക്ക്’ പോലെയുള്ള സിനിമകൾ അടുപ്പിച്ചു ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്.
ഒരു പരിധി വരെ നാച്ചുറൽ ആയി അഭിനയിക്കണം എന്ന് കരുതുമ്പോൾ, ഇമോഷണൽ സിനിമകൾ തുടരെ ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തെയും ബാധിക്കും. ഞാൻ അഭിനയത്തിൽ ഒരുപാട് ഗ്ലിസറിൻ ഉപയോഗിക്കാറില്ല. ചില സീനുകൾ മാത്രം ഇമോഷണൽ ആയി ചെയ്യുമ്പോൾ കുഴപ്പമില്ല, എന്നാൽ ആ സിനിമ മുഴുവൻ ഇമോഷണൽ ആവുമ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ടാണ്.ആദ്യം ‘ഉള്ളൊഴുക്കി’ന്റെ കഥ കേട്ടപ്പോൾ തന്നെ വേണ്ട എന്ന് തീരുമാനിച്ചിരുന്നു. തുടർച്ചയായി 45 ദിവസം ഷൂട്ട് ഉള്ള സിനിമയിൽ മുഴുവൻ ഇമോഷണൽ ആയി അഭിനയിക്കാൻ കഴിയില്ലെന്നതായിരുന്നു കാരണം. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകർ എന്നെ വിടാൻ ഭാവമില്ലായിരുന്നു.
ഞാൻ ആദ്യം ‘നോ’ പറഞ്ഞു. എന്നാൽ 4 വർഷം കഴിഞ്ഞും വീണ്ടും വീണ്ടും ആവർത്തിച്ചു വിളിച്ചുകൊണ്ടേ ഇരുന്നപ്പോൾ ഒഴിവാക്കാൻ എന്തൊക്കെ പറയാമോ അതെല്ലാം പറഞ്ഞുനോക്കി. ആദ്യം ഡേറ്റ് ഇല്ല എന്ന് പറയും. അപ്പോൾ ‘എപ്പോഴാണ് ഡേറ്റ് ഉള്ളത് അപ്പോൾ മതി’ എന്ന് അവർ മറുപടി പറയുമ്പോൾ നമ്മൾ പെട്ടുപോകും. അപ്പോൾ ചില സീനുകൾ ഇഷ്ടമായില്ല എന്ന് പറയുമ്പോൾ ‘എവിടെയാണ് മാറ്റം വരുത്തേണ്ടത്’ എന്ന് ചോദിക്കും. അവസാനം ഒഴിവാക്കാൻ വേണ്ടി വലിയൊരു തുക പ്രതിഫലമായി ചോദിക്കും. അങ്ങനെ ചെയ്യുമ്പോൾ ഏറെക്കുറെ എല്ലാ സംവിധായകരും ഓടിപ്പോകാറുള്ളതാണ്. എന്നാൽ ഇവർ അതും ഓക്കെ ആണെന്ന് പറഞ്ഞപ്പോൾ എന്ത് ചെയ്യും? അങ്ങനെയാണ് ഞാൻ ‘ഉള്ളൊഴുക്ക്’ ചെയ്തത്,’ഉർവശി പറഞ്ഞു.




