താരസംഘടനയായ അമ്മയിലെ തർക്കത്തിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടാക്കും. സംഘടനയിലെ പ്രശ്നങ്ങൾ അതിനകത്ത് തീരണം. നിവൃത്തികേടുകൊണ്ടായിരിക്കാം അൻസിബ സംഘടനയിൽനിന്ന് പുറത്തുവന്നതെന്നും അതിനുശേഷം പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിലെ പ്രശ്നങ്ങൾ സംഘടനയിൽത്തന്നെ തീരണം. അതിനുള്ള ഇടം അവിടെയുണ്ട്. അവിടെ തീരാത്തപ്പോഴായിരിക്കും അൻസിബയെപ്പോലുള്ളവർ നിവൃത്തികേടുകൊണ്ടായിരിക്കാം പ്രശ്നങ്ങൾ പുറത്തുപറയുന്നത്. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ ധാരണ എനിക്ക് കിട്ടിയിട്ടില്ല. ഞാനും മാധ്യമങ്ങളിൽക്കൂടിയാണ് പ്രശ്നങ്ങളെ കുറിച്ച് അറിയുന്നത്. അതുകൊണ്ട് ഒരഭിപ്രായം പറയാൻ എനിക്കറിയില്ല. രണ്ടുപേരുടെ ഭാഗവും കേട്ടശേഷം മാത്രം എന്റെ അഭിപ്രായം പറയാമെന്നും ആസിഫ് അലി പറഞ്ഞു.
മലയാള ചലച്ചിത്ര താരസംഘടന ‘അമ്മ’യുടെ ജോയന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കാൻ കാരണം നടൻ ടിനി ടോമും സംഘടനയിലെ മറ്റുചിലരുമാണെന്ന് നടി അൻസിബ ഹസ്സൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തനിക്കെതിരേ ടിനി ടോം ക്രൂരമായ അപവാദപ്രചാരണം നടത്തി. വർഗീയമായി അധിക്ഷേപിച്ചെന്നും അൻസിബ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ടിനി ടോമിന്റെ ഡ്രൈവറെയും മറ്റൊരു പ്രൊഡക്‌ഷൻ കൺട്രോളറുടെ മകനെയും മറ്റും താൻ മതം മാറ്റാൻ ശ്രമം നടത്തിയെന്ന് ആരോപിച്ച് ടിനി ടോം, ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചതായും അൻസിബ പറഞ്ഞു.
അതേസമയം, തന്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് ടിനി ടോം പറഞ്ഞു. ഈ വിഷയത്തിൽ ‘അമ്മ’യുടെ കമ്മിറ്റി തീരുമാനമെടുക്കട്ടെ. അൻസിബയുടെ പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന് അറിയില്ല. സംഘടനക്കുള്ളിൽത്തന്നെ തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ടിനി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 21-നാണ് അൻസിബ ഹസൻ ‘അമ്മ’യുടെ ജോയന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളും തൊഴിൽപരമായ തിരക്കുകളുമാണ് രാജിക്ക് കാരണമെന്നായിരുന്നു വിശദീകരണം.




