സിനിമാ പ്രൊമോഷന്റെ ഭാഗമായി കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് പറയുകയാണ് തമിഴ് നടൻ ശശികുമാർ. വിദ്യാർത്ഥികൾ ഒരിക്കലും സിനിമയുടെ വിജയത്തെ ബാധിക്കില്ലെന്നും അവർ വരുന്നത് സിനിമാതാരങ്ങളെ കാണാനാണെന്നും ശശികുമാർ പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ മൈ ലോർഡിൻ്റെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം. ‘കോളജുകൾ വിദ്യാഭ്യാസത്തിന് മാത്രമുള്ളതാണ്. നിർമാതാവ് നിർബന്ധിച്ചാൽ അല്ലാതെ സിനിമാ പ്രൊമോഷനായി ഞാൻ കോളജുകൾ സന്ദർശിക്കാറില്ല. ഒരു പ്രൊമോഷൻ തന്ത്രമെന്ന നിലയിൽ ഇത് എത്രത്തോളം ഫലപ്രദമാണെന്നും എനിക്ക് സംശയമുണ്ട്. വിദ്യാർഥികൾ വരുന്നത് നടന്മാരെ കാണാനാണ്. അത് സിനിമയുടെ വിജയത്തെ ബാധിക്കണമെന്നില്ല. ഗുണമേന്മയുള്ള ഉള്ളടക്കത്തിലൂടെയും മികച്ച അഭിപ്രായങ്ങളിലൂടെയും മാത്രമേ ഒരു സിനിമ വിജയിക്കൂ. വിദ്യാർഥികൾ ആ നിമിഷം ആസ്വദിച്ചിട്ട് മുന്നോട്ട് പോകും. വിദ്യാഭ്യാസത്തിനായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടത്’, ശശികുമാറിന്റെ വാക്കുകൾ.
മൈ ലോർഡ് ഫെബ്രുവരി 13 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ചൈത്ര ജെ ആച്ചർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. കിഡ്‌നി റാക്കറ്റിന്റെ ഇരയാക്കപ്പെട്ട മുത്തുശില്പി (ശശികുമാർ) എന്ന വ്യക്തിയുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ കഥയാണ്. ജീവിച്ചിരിപ്പുണ്ടായിട്ടും രേഖകളിൽ മരിച്ചവനായി പ്രഖ്യാപിക്കപ്പെട്ട ഒരു സാധാരണക്കാരൻ നിയമവ്യവസ്ഥയോട് നടത്തുന്ന പോരാട്ടമാണ് ചിത്രം പറയുന്നത്. ആശ ശരത്, ഗുരു സോമസുന്ദരം, ജയപ്രകാശ്, ഗോപി നൈനാർ, വസുമിത്ര എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ടൂറിസ്റ്റ് ഫാമിലി ആണ് അവസാനമായി പുറത്തിറങ്ങിയ ശശികുമാർ ചിത്രം. നവാഗതനായ അബിഷന്‍ ജീവിന്ത് സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. തമിഴ്നാട്ടിൽ നിന്ന് 60 കോടി രൂപയാണ് സിനിമ വാരികൂട്ടിയത്. പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രശംസിച്ച സിനിമകളിൽ ഒന്നായിരുന്നു ടൂറിസ്റ്റ് ഫാമിലി. ചെറിയ ബജറ്റിൽ നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് കോടികൾ കൊയ്ത്തിരുന്നു. ‘ആവേശം’ എന്ന ചിത്രത്തിൽ ബിബിമോൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.




