സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തിയ സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങിയത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം 100 കോടി ക്ലബ്ബിൽ ഇരിപ്പുറപ്പിച്ചിരിക്കുകയാണ്. ശിവകാർത്തികേയന്റെ കരിയറിലെ രണ്ടാമത്തെ 100 കോടിയാണ് സിനിമ. 2024 ൽ റീലീസ് ചെയ്ത അമരൻ ആണ് ശിവകാർത്തികേയന്റെ ആദ്യ 100 കോടി പടം. അതേസമയം, ഹിന്ദി ഭാഷ അടിച്ചേല്പിക്കുന്നതിനെതിരെ തമിഴ് നാട്ടിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് പരാശക്തി ഒരുങ്ങുന്നത്. ചിത്രത്തിൽ ബേസിൽ ജോസഫും അഭിനയിക്കുന്നുണ്ട്.
ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങിയത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍മുടക്കിലാണ് സിനിമ ഒരുങ്ങിയത്.52 കോടി രൂപ കൊടുത്താണ് സീ 5 റൈറ്റ് നേടിയിരിക്കുന്നത്. സിനിമയുടെ ഓഡിയോ, സാറ്റ്ലൈറ്റ് അവകാശങ്ങൾ നേരത്തെ തന്നെ വിട്ടു പോയിരുന്നു.
50 കോടിയ്ക്കാണ് വിറ്റതെന്നായിരുന്നു റിപ്പോർട്ടുകൾ. സുധ കൊങ്കര നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വെച്ച് പ്രഖ്യാപിച്ച ‘പുറനാനൂറ്’ എന്ന ചിത്രമാണ് ഇപ്പോള്‍ പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.
വിജയ് ചിത്രം ജനനായകനും ഒന്നിച്ചായിരുന്നു സിനിമ തിയേറ്ററിൽ എത്തേണ്ടിയിരുന്നത്. എന്നാൽ ജനനായകൻ സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്നത് കാരണം സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. പരാശക്തിയ്ക്ക് നേരെ വിജയ് ആരാധകർ നെഗറ്റീവ് കമന്റുകൾ ഇടുന്നുവെന്നും സിനിമയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് സിനിമയുടെ അണിയറപ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഈ വാദങ്ങൾക്ക് ഇടയിലാണ് പരാശക്തി 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത്.




