ഗായകരായ ബിന്നി കൃഷ്ണകുമാറിന്റെയും കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി കൃഷ്ണകുമാർ. മാതാപിതാകരെ പോലെ സംഗീതത്തിന്റെ വഴിയിലാണ് ശിവാംഗിയും. ഗായിക എന്നതിനപ്പുറം നടി, മോഡൽ, ഡാൻസർ, ഇൻഫ്ലുവൻസർ എന്നിങ്ങനെ എല്ലാ കഴിവുകളും ശിവാംഗിയ്ക്കുണ്ട്. ഇപ്പോഴിതാ ഒരു അവാർഡ് ദാന ചടങ്ങിൽ വെച്ച് തന്റെ പ്രണയത്തെക്കുറിച്ചും വിവാഹ സങ്കൽപ്പങ്ങളെക്കുറിച്ചും തുറന്ന് പറയുകയാണ് ഗായിക. ‘എന്റെ കല്യാണത്തിന് വേണ്ടി സമ്പാദിച്ച കാശുകൊണ്ടാണ് ഞാൻ കാർ വാങ്ങിയത്. കുറച്ച് ലോണാണ്. ഇരുപത്തിയഞ്ച് വയസിനുള്ളിൽ വിവാഹം നടക്കുമെന്ന് കരുതിയാണ് എഫ്ഡിയിൽ പണം ചേർത്ത് വെച്ചത്. ഇരുപത്തിയേഴ് വയസിൽ ആദ്യത്തെ കുട്ടി വേണമെന്നും മുപ്പത് വയസ് ആകുമ്പോഴേക്കും രണ്ടാമത്തെ കുട്ടി ഉണ്ടാകണം എന്നുമാണ് കരുതിയിരുന്നത്. എന്നാൽ 25-ാം വയസിൽ വിവാഹം നടന്നില്ല. അതുകൊണ്ട് ആ പണം കൊണ്ട് കാർ വാങ്ങി’, ശിവാംഗി പറഞ്ഞു.
രണ്ടു കുട്ടികൾ മതിയോ എന്നു ചോദ്യത്തിനും ശിവാംഗി മറുപടി നൽകുന്നുണ്ട്. ‘രണ്ട് കുട്ടികൾ മതി. കഴിഞ്ഞ ദിവസം ഞാൻ അന്വേഷിച്ചപ്പോൾ, ഒരു കുട്ടിയെ എൽകെജിയിൽ ചേർക്കാൻ പോലും ഒന്നരലക്ഷം രൂപയാണ് ഫീസ്. കുറേ കുട്ടികൾ ഉണ്ടായാൽ ഇവരെയൊക്കെ പഠിപ്പിക്കാൻ ഉള്ള പണം ആരു നൽകും’, എന്നായിരുന്നു ശിവാംഗിയുടെ മറുപടി. താനായിട്ട് പരിശ്രമിക്കുന്ന പ്രണയങ്ങളൊന്നും വർക്കൗട്ടാകുന്നില്ല എന്നും തന്റെ അഭിമുഖങ്ങളൊക്കെ കണ്ട് ആരെങ്കിലും തേടി വരണം എന്നാണ് ആഗ്രഹമെന്നും ശിവാംഗി കൂട്ടിച്ചേർത്തു. മലയാളികൾ തന്നെ സ്വീകരിക്കുന്നതിൽ സന്തോഷവും ശിവാംഗി പങ്കുവെച്ചു.
‘എനിക്ക് മലയാളം നന്നായി സംസാരിക്കാൻ അറിയില്ല. അതുകൊണ്ട് മലയാളികൾ എന്നെ സ്വീകരിക്കില്ല. ട്രോൾ ചെയ്യുക മാത്രമെ ചെയ്യൂ എന്നാണ് ഞാൻ കരുതിയത്. പക്ഷെ അവർ എന്നെ സ്വീകരിച്ചു. അത് തന്നെ വലിയൊരു സന്തോഷമാണ്. എന്റെ സ്വന്തം യുട്യൂബ് ചാനലിൽ ഞാൻ വീഡിയോ ചെയ്തിട്ട് കുറേ നാളുകളായി. മറ്റുള്ള ചാനലുകൾക്ക് ഇന്റർവ്യു കൊടുക്കുമ്പോൾ ഞാൻ അല്ലല്ലോ എന്നിലൂടെ അവരല്ലേ സമ്പാദിക്കുന്നത്. അവർ പൈസയൊന്നും തരാറില്ല. ഇന്റർവ്യു കൊടുക്കുന്നതിന് കാരണം അതുവഴി ആ ചാനലിനും പബ്ലിസിറ്റി കിട്ടും എനിക്കും പബ്ലിസിറ്റി കിട്ടും എന്നതുകൊണ്ടാണ്. കേരളത്തിൽ ആളുകൾ എന്നെ തിരിച്ചറിയണമെന്ന് ഞാൻ മാനിഫെസ്റ്റ് ചെയ്തിരുന്നു. അത് ഇപ്പോൾ നടക്കുന്നുണ്ട്.




