തെലങ്കാന ഗദ്ദർ ഫിലിം അവാർഡ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നാഗ ചൈതന്യ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ രശ്മിക മികച്ച നടിക്കുള്ള പുരസ്കാരം നേടി. ദി ഗേൾഫ്രണ്ട് എന്ന സിനിമയിലെ പ്രകടനത്തിനാണ് രശ്മികയ്ക്ക് പുരസ്കാരം ലഭിച്ചത്. ഇപ്പോഴിതാ അവാർഡ് ഏറ്റുവാങ്ങിയതിന് ശേഷം നടി പറഞ്ഞ വാക്കുകൾ വൈറലാകുകയാണ്. ‘ഞാൻ ഇവിടെ വന്നപ്പോൾ, നിങ്ങൾ എന്നെ ഒരു മകളെപ്പോലെയാണ് പരിപാലിച്ചത്. ഇപ്പോൾ, ഞാൻ നിങ്ങളുടെ മുന്നിൽ ഔദ്യോഗികമായി ഒരു മരുമകളായി നിൽക്കുന്നു. നേരത്തെ, സിനിമകളിലെ എന്റെ പ്രകടനത്തിന് ഞാൻ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇന്ന്, എന്റെ അഭിനയത്തിന് ഒരു സംസ്ഥാന അവാർഡ് ലഭിച്ചു’, രശ്മികയുടെ ഈ വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.
കരിയറിലുടനീളം ക്രൂരമായ വിമർശനങ്ങളും ട്രോളുകളും രശ്മികയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. കഥാപാത്രങ്ങളുടെ പേരിലും അഭിനയത്തിന്റെ പേരിലും, എന്തിനേറെ സ്വകാര്യജീവിതം പോലും ആളുകൾ ട്രോളുകൾക്ക് വിഷയമാക്കി. അതെല്ലാം മറികടന്നാണ് അവർ മുൻനിരതാരമായത് എന്നാണ് പലരും ഇതിന് പിന്നാലെ എക്സിൽ കുറിക്കുന്നത്. പുരസ്കാരം സ്വീകരിക്കാൻ വിജയ്യുടെ അമ്മ മാധവി ദേവരകൊണ്ടയ്ക്കൊപ്പമാണ് രശ്മിക എത്തിയത്. പുരസ്കാരവിവരം അറിഞ്ഞയുടൻ, വിജയ് ദേവരകൊണ്ട തന്റെ ഭാര്യയെ അഭിനന്ദിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയുമിട്ടിരുന്നു. ‘Happy and proud’ എന്നാണ് വിജയ് കുറിച്ചത്. ചി ലാ സൗ, മൻമധുഡു 2 എന്നെ സിനിമകൾക്ക് ശേഷം രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത സിനിമയാണ് ദി ഗേൾഫ്രണ്ട്.
അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രം വിദ്യ കോപ്പിനീടിയും ധീരജ് മൊഗിലൈനേനിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ദീക്ഷിത് ഷെട്ടി, റാവു രമേശ്, രോഹിണി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. കൃഷ്ണൻ വസന്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ സംഗീതം ഹിഷാം അബ്ദുൾ വഹാബ് ആണ് നിർവഹിക്കുന്നത്. ‘ഹായ് നാനാ’, ‘ഖുഷി’ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ഹിഷാം സംഗീത സംവിധാനം നിർവഹിക്കുന്ന തെലുങ്ക് ചിത്രമാണിത്.




