സിനിമയില്‍ വര്‍ധിച്ചു വരുന്ന ടോക്സിക്-വയലന്‍സ് രംഗങ്ങളുടെ ഗ്ലോറിഫിക്കേഷനെ വിമര്‍ശിച്ച് രാധിക ആപ്തെ. യഥാര്‍ത്ഥ സ്നേഹം മറ്റുള്ളവര്‍ സന്തോഷിക്കുന്നത് കാണുന്നതിലാണ്. അനുസരണ പ്രണയമല്ല. അത് അധികാരവും നിയന്ത്രണവുമാണ്. അതിനെ പ്രണയം ബഹുമാനം എന്നൊക്കെ വിളിക്കുന്നത് കേട്ട് മടുത്തു എന്നും നടി പറഞ്ഞു. രാധിക നായികയായ സാലി മൊഹബത്ത് എന്ന സിനിമയില്‍ നായിക ഭര്‍ത്താവിന്റെ ചതിയെ തുടര്‍ന്നൊരു കൊലപാതകം നടത്തുന്ന രംഗമുണ്ട്. ഇതിനെക്കുറിച്ചും നടി മനസുതുറന്നു. ‘അത് പ്രശ്നമാണ്. ഈ സിനിമയില്‍ അത് പ്രണയതീവ്രതയില്‍ സംഭവിക്കുന്നതല്ല. മറിച്ച് അനീതിയില്‍ നിന്നും അവളോടുള്ള സമീപനത്തില്‍ നിന്നുമുണ്ടാകുന്നതാണ്.
പങ്കാളിയ്ക്ക് വേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ ചെയ്യുന്ന കുറ്റകൃത്യത്തെ ഗ്ലോറിഫൈ ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. ഇവിടെയാണ് നമ്മുടെ കാഴ്ചപ്പാടുകള്‍ തെറ്റുന്നത്. ഇവിടെയത് സംഭവിക്കുന്നത് തുടര്‍ച്ചയായി മോശമായി പെരുമാറുന്നിടത്തു നിന്നുമാണ്’, രാധിക ആപ്തെയുടെ വാക്കുകൾ.’മറ്റൊരാളെ സന്തോഷിപ്പിക്കാനായി നമ്മുടെ സന്തോഷത്തെ മാറ്റി വെക്കുന്നത് സ്നേഹമല്ല. അതിനെ പ്രണയം എനിക്ക് വിളിക്കാനാകില്ല. ആ ചിന്ത എനിക്ക് അംഗീകരിക്കാനാകില്ല. ഭര്‍ത്താവ് ആയാലും ഭര്‍ത്താവിന്റെ കുടുംബം ആയാലും, നിങ്ങളുടെ മാതാപിതാക്കള്‍ ആയാലും, അവര്‍ പറയുന്നതെന്തും കേള്‍ക്കുന്നതും അവര്‍ പറയുന്നതെന്തും ചെയ്യുന്നതും സ്നേഹമല്ല. തനിക്ക് വേണ്ടി മറ്റൊരാള്‍ അവരുടെ സന്തോഷത്തെ മാറ്റി വെക്കുമെന്ന് ഒരാള്‍ പ്രതീക്ഷിച്ചാല്‍ അത് സ്നേഹമല്ല. യഥാര്‍ത്ഥ സ്നേഹം മറ്റുള്ളവര്‍ സന്തോഷിക്കുന്നത് കാണുന്നതിലാണ്.
അനുസരണ പ്രണയമല്ല. അത് അധികാരവും നിയന്ത്രണവുമാണ്. അതിനെ പ്രണയം ബഹുമാനം എന്നൊക്കെ വിളിക്കുന്നത് കേട്ട് മടുത്തു. ഇത് ഭയാനകമാണ്. എനിക്ക് തോന്നുന്നത് നമ്മള് ഇത്തരം സിനിമകള്‍ ഉണ്ടാക്കുന്നതും ഇതുപോലുള്ള കഥകള്‍ പറയുന്നതും അവസാനിപ്പിക്കണമെന്നാണ്. നമ്മള് ഒബ്സെഷനേയും നിയന്ത്രണത്തേയും അധികാരത്തേയുമൊക്കെയാണ് പാഷന് ആയി ഗ്ലോറിഫൈ ചെയ്യുന്നത്. അത് വലിയ തെറ്റാണ്’, നടി കൂട്ടിച്ചേർത്തു.




