Celebrity

എമ്പുരാന്റെ കഥ നായകനും നിര്‍മാതാവും കേട്ടത്; എന്റെ രാഷ്ട്രീയം പറയാനല്ല സിനിമ ചെയ്യുന്നത്: പൃഥ്വിരാജ്

എമ്പുരാന്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ പൃഥ്വിരാജ്. തന്റെ രാഷ്ട്രീയം പറയാനല്ല സിനിമ ചെയ്യുന്നത്. എമ്പുരാന്റെ തിരക്കഥ നിര്‍മാതാവിനേയും നായകനേയും പറഞ്ഞ് കേള്‍പ്പിക്കുകയും അവര്‍ അതില്‍ തൃപ്തരായിരുന്നുവെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. പുതിയ സിനിമയായ വിലായത്ത് ബുദ്ധയുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.”എന്നെ അത് ബാധിക്കണമെങ്കില്‍ ഞാന്‍ മനപ്പൂര്‍വ്വം ഒരു പ്രത്യേക ഉദ്ദേശത്തോടെയാണ് എന്റെ സിനിമ ചെയ്തത് എന്നൊരു ബോധ്യം എന്റെ ഉള്ളില്‍ വേണം. അതല്ല എന്ന പൂര്‍ണബോധ്യം എനിക്കുണ്ട്. ആ സിനിമയുടെ കഥ ഞാന്‍ കേട്ടു. അതില്‍ കണ്‍വിന്‍സ്ഡ് ആയി. തിരക്കഥാരൂപത്തില്‍ നിര്‍മാതാവിനേയും നായകനടനേയും കേള്‍പ്പിച്ചു. എല്ലാവരും കണ്‍വിന്‍സ്ഡ് ആയി. അങ്ങനെയാണ് ആ സിനിമ ചെയ്തത്.” പൃഥ്വിരാജ് പറയുന്നു.

”പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുക എന്നൊരു ഒറ്റ ഉദ്ദേശം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അതില്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ ഫിലിംമേക്കര്‍ എന്ന നിലയില്‍ എന്റെ പരാജയമാണ്. രാഷ്ട്രീയ നിലപാട് പറയാന്‍ ഞാന്‍ ഒരിക്കലുമൊരു സിനിമ ചെയ്യില്ല. ഇന്നത്തെ കാലത്ത് അതിന് കോടികള്‍ മുടക്കിയൊരു സിനിമ ചെയ്യേണ്ടതില്ല. സോഷ്യല്‍ മീഡിയയില്‍ ഒരു സ്‌റ്റേറ്റ്‌മെന്റ് ഇട്ടാല്‍ മതി. ഞാന്‍ സത്യസന്ധമായിരിക്കുന്നിടത്തോളം കാലം, എന്റെ ഉള്ളില്‍ ആ ബോധ്യമുണ്ടായിരിക്കുമ്പോള്‍ എനിക്ക് സങ്കടപ്പെടുകയോ ഭയപ്പെടുകയോ വേണ്ടതില്ല” എന്നും താരം പറയുന്നു.സോഷ്യല്‍ മീഡിയയിലെ അധിക്ഷേപങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

”അധികാരസ്ഥാനത്തിരിക്കുന്ന ഒരാള്‍ക്കോ, പ്രശസ്തരായവര്‍ക്കോ ഒരു അബദ്ധം സംഭവിച്ചാല്‍ അത് ആഘോഷിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നൊരു മോബ് മെന്റാലിറ്റി അടുത്തകാലത്ത് ഉയര്‍ന്നു വന്നിട്ടുണ്ട്. അതില്‍ മാധ്യമങ്ങള്‍ ഉള്‍പ്പടെ എല്ലാവരും പങ്കാളികളാണ്. എനിക്ക് അറിയാം, എന്റെ സഹപ്രവര്‍ത്തകര്‍ ഭയങ്കരമായി ബാധിക്കപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കരഞ്ഞുകൊണ്ട് എന്നോട് ചോദിച്ചിട്ടുണ്ട്.” താരം പറയുന്നു. അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോയി തുടര്‍ച്ചയായി അവഹേളിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നവരുടെ ഉള്ളിന്റെ ഉള്ളില്‍ ഇത് ശരിയല്ലെന്ന് അറിയാം. എന്നിട്ടും അവര്‍ അതില്‍ നിന്നും സന്തോഷം കണ്ടെത്തുകയാണെന്നും പൃഥ്വിരാജ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button