ലോക സിനിമയിലെ ഏറ്റവും വലിയ പുരസ്കാര രാവായ ഓസ്കറിൽ ഇന്ത്യൻ സാന്നിധ്യമായി പ്രിയങ്ക ചോപ്ര. ഗോൾഡൻ ഗ്ലോബ് വേദിയിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ, മാർച്ച് 15-ന് നടക്കുന്ന 98-ാമത് അക്കാദമി അവാർഡ്‌സിൽ പുരസ്കാര വിജയിയെ പ്രഖ്യാപിക്കാനുള്ള അവതാരകയായാണ് താരം എത്തുന്നത്. ‘2026-ലെ അക്കാദമി അവാർഡ്‌സ്’ എന്ന കുറിപ്പോടെ പ്രിയങ്ക തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നേരത്തെ ഗോൾഡൻ ഗ്ലോബ് വേദിയിൽ കെ-പോപ്പ് താരം ലിസക്കൊപ്പമാണ് പ്രിയങ്ക പുരസ്കാരം സമ്മാനിച്ചത്. ‘ദ വൈറ്റ് ലോട്ടസ്’ സീസൺ 3-ലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ലിസ. ഇത് രണ്ടാം തവണയാണ് പ്രിയങ്ക ഓസ്കറിൽ അവതാരകയായി എത്തുന്നത്.
ഈ വർഷത്തെ ഓസ്കർ വേദിയെ ആവേശത്തിലാഴ്ത്തി മാർവൽ ആരാധകരുടെ പ്രിയപ്പെട്ട ‘അയൺ മാൻ’ ജോഡികൾ വീണ്ടും ഒന്നിക്കുന്നുണ്ട്. റോബർട്ട് ഡൗണി ജൂനിയറും ഗ്വിനെത്ത് പാൽട്രോയുമാണ് അവാർഡ് അവതാരകരുടെ പട്ടികയിലുള്ള പ്രധാനികൾ. വരാനിരിക്കുന്ന ‘അവഞ്ചേഴ്സ്: ഡൂംസ്‌ഡേ’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും ഓസ്കർ വേദിയിലെ ഇവരുടെ സാന്നിധ്യം സിനിമാലോകം ഉറ്റുനോക്കുകയാണ്. ഇവർക്ക് പുറമെ ആനി ഹാത്‌വേ, വിൽ ആർനെറ്റ്, പോൾ മെസ്കൽ എന്നിവരും അവതാരകരായി എത്തും.
കഴിഞ്ഞ വർഷത്തെ പുരസ്കാര ജേതാക്കളായ അഡ്രിയാൻ ബ്രോഡി, മൈക്കി മാഡിസൺ, കീരൻ കൽക്കിൻ, സോ സൽദാന എന്നിവരും ഇത്തവണ വേദിയിലുണ്ടാകും. സാധാരണയായി മുൻവർഷത്തെ ജേതാക്കളാണ് അടുത്ത വർഷത്തെ പുരസ്കാരങ്ങൾ കൈമാറുന്നത്. ക്രിസ് ഇവാൻസ്, ഡെമി മൂർ തുടങ്ങിയ വൻ താരനിരയും ഇത്തവണ അവതാരകരുടെ പട്ടികയിലുണ്ട്. ഈ വർഷം 16 നാമനിർദ്ദേശങ്ങളുമായി ‘സിന്നേഴ്‌സ്’ (Sinners) എന്ന ചിത്രമാണ് മുന്നിലുള്ളത്. ഒരു സിനിമക്ക് ലഭിക്കുന്ന ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ എന്ന റെക്കോർഡും സിന്നേഴ്സിനാണ്.




