മലയാളികൾക്ക് പരിചിതമായ അമ്മമുഖമാണ് ഓമന ഔസേപ്പിന്റേത്. ചെങ്കോൽ, അഗ്നിസാക്ഷി, വെറുതെ അല്ല ഭാര്യ തുടങ്ങി ഒട്ടനവധി സിനിമകളിൽ അമ്മവേഷങ്ങളിൽ ഓമന എത്തിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന പങ്കുവെക്കുക്കയാണ് നടി. പ്രശസ്തനായൊരു ഡോക്ടറുടെ കൈപ്പിഴ കാരണം മകനിപ്പോഴും വേദന സഹിക്കുകയാണെന്ന് ഓമന പറയുന്നു. 38 വര്‍ഷമായി മകൻ വേദനയിൽ ആണെന്നും ഇപ്പോൾ മകൻ 48 വയസ് ആയെന്നും ഓമന കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘മോന്റെ കാര്യത്തില്‍ എനിക്ക് ഭയങ്കര വിഷമമാണ്. 10 വയസുള്ളപ്പോഴാണ് അവന് അസുഖം തുടങ്ങുന്നത്. അതൊരു പ്രശസ്തനായ ഡോക്ടര്‍ക്ക് പറ്റിയ കൈപിഴയാണ്. ആ കാലഘട്ടത്തില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. ഈ ഒരു കാര്യവും പറഞ്ഞ് കേസിന് പോയിട്ടും കാര്യമില്ല. സര്‍ക്കാരിന്റെ കയ്യില്‍ നിന്നും ഒന്നും കിട്ടില്ല. കേസിന് നടക്കാന്‍ ആള് വേണം പൈസ വേണം. അന്ന നമുക്ക് ആളുമില്ല പൈസയുമില്ല. ആശുപത്രിയിലുള്ളവരൊക്കെ പറഞ്ഞു കേസ് കൊടുക്കാന്‍. അയാള്‍ എന്താ ഈ മൂന്നര വർഷം കുട്ടിയെ ചെയ്തത് എന്ന്. ഞാന്‍ പറഞ്ഞു കേസൊക്കെ തമ്പുരാന് നടത്തട്ടെ. എനിക്ക് കേസിന് പോകാന്‍ പറ്റില്ല. ഓരോരുത്തർ പറയുന്നിടത്തൊക്കെ മോനെ ഞാന്‍ ചികിത്സയ്ക്കായി കൊണ്ടുപോയി. കാണിച്ചു.
എന്തായാലും ഇപ്പോഴവന് 48 വയസ് കഴിഞ്ഞു. ഈ 38 വര്‍ഷവും എന്റെ മകന് വേദനയിലാണ്. അതൊക്കെ ആലോചിക്കുമ്പോള്‍ എല്ലാവരോടും ഹാപ്പി ആയി സംസാരിക്കാന്‍ എനിക്ക് കഴിയാറില്ല. എല്ലാവരോടും സ്നേഹത്തോടെ സംസാരിക്കും. പക്ഷേ ഓരോരുത്തരുടെ ദുഃഖമല്ലേ. മോന് എത്ര വേദനയും വയ്യായ്കയും ഉണ്ടെങ്കിലും നോ പറയില്ല. ഒരു ദിവസം അവന് പറഞ്ഞു മമ്മി എനിക്ക് പുറത്തൊരു വേദനയെന്ന്. പിന്നെ നോക്കാം എന്ന് പറഞ്ഞു. പക്ഷേ രാത്രി ആയപ്പോള്‍ വേദന അസഹനീയമായി. അങ്ങനെ ആശുപത്രിയില്‍ എത്തി എംആര്‍എ എടുക്കാന്‍ പറഞ്ഞു. നട്ടെല്ലിന്റെ മുകളിലത്തെ എല്ല് ബ്രേക്കായതാണ്. ഇപ്പോഴും അതങ്ങനെ തന്നെയുണ്ട്.




