പശ്ചിമേഷ്യയിൽ ഇസ്രയേൽ-അമേരിക്ക-ഇറാൻ സംഘർഷം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ സമാധാനാഹ്വാനവുമായി മെഗാസ്റ്റാർ മമ്മൂട്ടി രംഗത്തെത്തി. ലോകത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യഥാർത്ഥ യുദ്ധത്തിൽ ആര് ജയിക്കുമെന്ന് അറിയില്ലെന്നും, എന്നാൽ ആത്യന്തികമായി ‘മനുഷ്യർ ജയിക്കണം’ എന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ ചർച്ചകളിലും തർക്കങ്ങളിലും യുദ്ധങ്ങൾ ഉണ്ടാകാറുണ്ടെന്നും അതിൽ ചിലപ്പോൾ ഒരാൾ ജയിക്കുകയോ അല്ലെങ്കിൽ രണ്ടു കൂട്ടരും തോൽക്കുകയോ ചെയ്യാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതും ഗൾഫ് മേഖലയിലേക്കടക്കം ഇറാൻ തിരിച്ചടി നൽകുന്നതുമായ യുദ്ധവാർത്തകൾക്കിടയിൽ മാനവികതയ്ക്ക് ഊന്നൽ നൽകിയുള്ള മമ്മൂട്ടിയുടെ വാക്കുകൾ വലിയ ശ്രദ്ധയാകർഷിച്ചു.
ടി.വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50-ാം വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മമ്മൂട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്. യുദ്ധം വിതയ്ക്കുന്ന നാശനഷ്ടങ്ങൾക്കിടയിൽ മനുഷ്യത്വത്തിന്റെ വിജയമാണ് ഉണ്ടാകേണ്ടതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത നീക്കങ്ങളും ഇറാന്റെ പ്രത്യാക്രമണവും ലോകത്തെ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുന്ന പശ്ചാത്തലത്തിൽ, സമാധാനത്തിനും മാനവികതയ്ക്കും വേണ്ടിയുള്ള സിനിമാലോകത്തെ പ്രധാനപ്പെട്ട പ്രതികരണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.




