മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ അഭിനയിച്ച കെ.എസ്.ആർ.ടി.സിയുടെ പരസ്യ ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആദ്യമായാണ് ഇന്ത്യയിലെ ഒരു റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഒരു പരസ്യ ചിത്രം ഒരുക്കുന്നത്. മോഹൻലാൽ പ്രധാന കഥാപാത്രമായി അഭിനയിച്ചിട്ടുള്ള ഈ പരസ്യ ചിത്രം ഒരുക്കിയിരിക്കുന്നത് സംവിധായകനായ പ്രിയദർശനാണ്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസഡറായി പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ അറിയിച്ചിരുന്നത്. ഇപ്പോഴിതാ ബ്രാന്‍ഡ് അംബാസിഡറാക്കാൻ ഒരു രൂപ പോലും മോഹൻലാൽ വാങ്ങിയില്ലെന്ന് പറയുകയാണ് ഗണേഷ് കുമാർ. പരസ്യ ചിത്രം ഒരുക്കാൻ പ്രിയദർശനും പണം വാങ്ങിയില്ലെന്ന് മന്ത്രി പറഞ്ഞു.
‘ലാലേട്ടനൊപ്പം തുടക്കം എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. കെഎസ്ആര്‍ടിസിക്ക് വേണ്ടി രണ്ട് പരസ്യമെടുത്ത് തരുമോന്ന് അന്ന് ഞാന്‍ ചോദിച്ചു. അതിനെന്താ മോനെ എന്നായിരുന്നു മറുപടി. ചേട്ടാ ബ്രാന്‍ഡ് അംബാസിഡറായി നില്‍ക്കാമോന്ന് ഞാന്‍ ചോദിച്ചു. ബ്രാന്‍ഡ് അംബാസിഡര്‍ പൈസ വാങ്ങിയാണ് നില്‍ക്കുന്നത്, ഗുഡ് വില്‍ അംബാസിഡറാകാന്‍ പണം വേണ്ട എന്ന് പറഞ്ഞു. അദ്ദേഹത്തിന്‍റെ പ്രതികരണം അതായിരുന്നു. ആ മറുപടി എന്നെ അത്ഭുതപ്പെടുത്തി. കാരണം ഒരു നിമിഷം അദ്ദേഹം ആലോചിച്ചില്ല എന്നുള്ളതാണ്. നാളെ ആകട്ടെ എന്നും പറഞ്ഞില്ല. ഒരു ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുമ്പോഴാണിത്.
മോഹന്‍ലാലിനെ അംബാസിഡറാക്കിയതില്‍ പലരും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇലക്ഷന്‍ സ്റ്റണ്ടാണെന്ന് പറഞ്ഞു. പക്ഷേ അതി മനോഹരമായ രണ്ട് പരസ്യങ്ങളാണ് എടുത്തിട്ടുള്ളത്. മോഹന്‍ലാല്‍ എന്ന മനുഷ്യന്‍റെ ഹൃദയസ്പർശിയായ സംഭാഷണമാണ് പരസ്യത്തിലുള്ളത്. ഇതില്‍ യാതൊരു കൃത്രിമത്വവും ഇല്ല. മോഹന്‍ലാല്‍ എന്ന നടന്‍ എങ്ങനെ കെഎസ്ആര്‍ടിസിയെ കാണുന്നു എന്നുള്ളതാണ്. വളരെ ഹൃദയസ്പര്‍ശിയായിട്ടുള്ള പരസ്യമാണ്. പ്രിയദര്‍ശനാണ് ചിത്രീകരണം. അദ്ദേഹവും സൗജന്യമായാണ് പരസ്യം ചെയ്തത്. നന്ദിയോടെ അത് ഞാന്‍ ഓര്‍ക്കുകയാണ്,’ കെ ബി പറഞ്ഞു.




