തെലുങ്ക് സിനിമാ ലോകത്ത് ഒന്നിനു പിറകെ ഒന്നായി മികച്ച വേഷങ്ങൾ ചെയ്ത് മുന്നേറുകയാണ് മീനാക്ഷി ചൗധരി എന്ന നായിക. ലക്കി ഭാസ്കർ എന്ന സിനിമയിൽ ദുൽഖർ സൽമാന്റെ നായികയായി വന്നതോടെ മീനാക്ഷി മലയാളികൾക്കും ഏറെ പരിചിതയാണ്. പിന്നീട് വിജയ് നായകനായ ഗോട്ടിലും മീനാക്ഷി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ താൻ മിസ് ഇന്ത്യയില്‍ പങ്കെടുത്തത് സുന്ദരിയാണെന്ന് തന്നെ ബോധ്യപ്പെടുത്താൻ ആണെന്ന് മീനാക്ഷി പറഞ്ഞു. തന്റെ ഗ്രാമത്തിൽ ഉള്ളവർക്ക് മിസ് ഇന്ത്യയിൽ പങ്കെടുക്കുന്നതിനോട് താല്പര്യം ഉണ്ടായിരുന്നില്ലെന്നും ബിക്കിനി ധരിക്കുന്നത് അംഗീകരിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മീനാക്ഷിയുടെ പ്രതികരണം.
‘ഞാന്‍ ജനിച്ചതും വളര്‍ന്നതും ഹരിയാനയിലെ ഒരു ഗ്രാമത്തിലാണ്. അവിടുള്ളവർ അത്ര പുരോഗമന ചിന്ത ഉള്ളവരല്ല. ഇരുണ്ട നിറമാണ് എനിക്ക്. അതുകാരണം, അവള്‍ വെളുത്തിട്ടല്ല അതിനാല്‍ സൗന്ദര്യം നോക്കുന്നവരാരും വിവാഹം കഴിക്കില്ല. അതുകൊണ്ട് അവള്‍ ബുദ്ധിമതിയായിരിക്കണം. അങ്ങനെയെങ്കില്‍ അവള്‍ക്ക് നല്ല ജോലി കിട്ടും. അതിലൂടെ നല്ല വിവാഹ ആലോചനകള്‍ വരുമെന്നാണ് പറഞ്ഞിരുന്നത്. അതെല്ലാം കണ്ടും കേട്ടുമാണ് വളര്‍ന്നത്.
എന്നെ സംബന്ധിച്ച്, ഇരുണ്ടതാണെങ്കിലും എനിക്ക് ബുദ്ധിമതിയാകാന്‍ സാധിക്കുമെന്നായിരുന്നു. അതിനാല്‍ ഡോക്ടറാകണമെന്ന് ആഗ്രഹിച്ചു. എനിക്ക് ബയോളജി ഇഷ്ടമായിരുന്നു. ഞാന്‍ സുന്ദരിയാണെന്ന് ലോകത്തിന് കാണിച്ചു കൊടുക്കണമായിരുന്നു. നിനക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാം എന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത്. പക്ഷെ ചുറ്റുമുള്ള മുതിര്‍ന്നവര്‍ ഓരോന്ന് പറയുമ്പോള്‍ അത് മനസിനെ ബാധിക്കും. പ്രത്യേകിച്ചും പെണ്‍കുട്ടിയാകുമ്പോള്‍.നിന്റേത് ഇരുണ്ട നിറമാണെന്നും നീ വല്ലാതെ മെലിഞ്ഞിട്ടാണെന്നും നിന്നെ കാണാന്‍ ഭംഗിയില്ലെന്നും പറയുമ്പോള്‍ മനസ് വേദനിക്കും. ഞാനും ഒരു ഘട്ടത്തില്‍ അത് വിശ്വസിച്ചിരുന്നു. കൗമാപ്രായത്തില്‍ വേറെന്ത് ചെയ്യാനാണ്. മിസ് ഇന്ത്യയില്‍ പങ്കെടുത്തത് സുന്ദരിയാണെന്ന് എന്നെ തന്നെ ബോധ്യപ്പെടുത്താന്‍ ആയിരുന്നു. അത് ഞാന്‍ എനിക്ക് വേണ്ടി തന്നെ ചെയ്തതായിരുന്നു. വീട്ടുകാര്‍ എനിക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു. വിന്നറായ ശേഷം ഞാന്‍ ഗ്രാമത്തില്‍ പോയാണ് ആഘോഷിച്ചത്.
പഴഞ്ചന്‍ ചിന്താഗതിക്കാരായ ആളുകള്‍ ജീവിക്കുന്ന ഗ്രാമമാണ്. അതിനാല്‍ ആദ്യം എല്ലാവരും വിമര്‍ശിച്ചു. അവള്‍ പോകുന്നത് വൃത്തികെട്ട ബിസിനസിലേക്കാണെന്നാണ് പറഞ്ഞത്. ബിക്കിനി ധരിക്കുന്നതൊന്നും അംഗീകരിച്ചിരുന്നില്ല. എല്ലാവരും എതിരായിരുന്നു. പക്ഷെ ഞാന്‍ കാരണം ഒരുപാട് മാറ്റങ്ങളുണ്ടായതായി ഇപ്പോള്‍ മനസിലാക്കുന്നു. അവര്‍ ഇന്ന് എന്നെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. ഞാന്‍ ചെല്ലുമ്പോഴൊക്കെ സന്തോഷത്തോടെയാണ് സ്വീകരിക്കാറുള്ളത്,’ മീനാക്ഷി ചൗധരി പറഞ്ഞു.




