സിനിമയിൽ അഭിനയിക്കാനായി വീട്ടിൽ കള്ളം പറഞ്ഞിട്ടാണ് കൊച്ചിയിൽ എത്തിയതെന്ന് ലുക്മാൻ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ സംഭവം വീട്ടിൽ അറിഞ്ഞപ്പോൾ ഉപ്പയുടെ പ്രതികരണം എങ്ങനെ ആയിരുന്നുവെന്ന് പറയുകയാണ് നടൻ. അന്ന് സ്വാഭാവികമായി വലിയ പ്രശ്നം ഉണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് അവർ താനൊരു നടനായതിൽ അഭിമാനിക്കുന്നുണ്ടെന്നും ലുക്മാൻ പറഞ്ഞു. റിപ്പോർട്ടർ ടി വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
‘സപ്തമശ്രീ തസ്കരഃ, കെഎൽ 10 പത്തു കഴിഞ്ഞിട്ടാണ് ഉപ്പ അറിയുന്നത് ഞാൻ നടൻ ആകാൻ ശ്രമിക്കുകയാണെന്ന്. ഉപ്പ അങ്ങനെ സിനിമ കാണാറില്ല. ഇപ്പോഴാണ് ഉപ്പ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നത്. അന്ന് ഞാൻ എൻജിനീയറായി കൊച്ചിയിൽ ജോലി ചെയ്യുകയാണെന്നാണ് ഉപ്പ വിചാരിക്കുന്നത്. എല്ലാ മാസവും വീട്ടിലേക്ക് പൈസ അയക്കാൻ ഉണ്ടാകില്ല, അപ്പോൾ ഉമ്മ ആണ് പൈസ റോൾ ചെയ്ത് കൊടുക്കുന്നത്. ഉമ്മയ്ക്ക് അതും കൂടി ചേർത്ത് അടുത്ത മാസം കൊടുത്താൽ മതി. ഉപ്പ അങ്ങനെ ഇത് അറിഞ്ഞപ്പോൾ അന്ന് വലിയ സീനായിരുന്നു. സ്വാഭാവികമായും പ്രശ്നം ഉണ്ടാകുമല്ലോ, ഇത്രകാലം നീ.. പറ്റിക്കായിരുന്നു, സിനിമയുടെ പുറകിൽ ആയിരുന്നോ എന്ന സാധനം ആയിരുന്നു. പക്ഷെ ആ പോയിന്റ് ഞാൻ കടന്നു വന്നു. ഇത് കടന്ന് വരാൻ പറ്റാത്ത ഒരുപാട് പേരുണ്ട്. ഞാൻ ഇപ്പോഴും സക്സസ് ഫുൾ ആയിട്ടില്ല പക്ഷെ എനിക്ക് എന്റെ കുടുംബത്തെ ഇപ്പോൾ സന്തോഷിപ്പിക്കാൻ പറ്റുന്നുണ്ട്. അവർ എന്നിൽ നിന്ന് പ്രതീക്ഷിച്ചതിന്റെ ചെറിയ ശതമാനം എനിക്ക് തിരിച്ച് കൊടുക്കാൻ പറ്റുന്നുണ്ട്. അതിൽ എനിക്കും സന്തോഷം ഉണ്ട്.
ഇപ്പോൾ ഷൂട്ടിനിടയിൽ പരിക്ക് പറ്റുമ്പോൾ ഉമ്മ പറയാറുണ്ട് നിനക്ക് പറ്റില്ലെങ്കിൽ പറയ്, ഇന്ന് വേറെ ഒന്നും ഷൂട്ട് ചെയ്യാൻ ഇല്ലേ എന്നൊക്കെ. ഉമ്മ ഡീറ്റൈൽ ആയിട്ട് ഇതിനെക്കുറിച്ച് പറയും. പണ്ട് സിനിമ എന്താണ് എന്നൊന്നും അറിയില്ലായിരുന്നു. റംസാന്റെ അന്ന് എന്തിനാണ് അഞ്ചക്കള്ളകൊക്കാൻ റിലീസ് വെച്ചത് എന്നും അതുകൊണ്ടല്ലേ ആളു കുറഞ്ഞത് അത് കഴിഞ്ഞിട്ട് വെച്ചാൽ പോരായിരുന്നോ എന്നൊക്കെ ചോദിക്കുമായിരുന്നു,’ ലുക്മാൻ പറഞ്ഞു.അതേസമയം, ലുക്മാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അതിഭീകര കാമുകൻ’. സിസി നിഥിനും ഗൗതം താനിയിലും സംവിധാനം ചെയുന്ന ചിത്രത്തിൽ ദൃശ്യ രഘുനാഥും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമ നവംബർ 14ന് തിയേറ്ററുകളിലെത്തും. മനോഹരമായൊരു കുടുംബകഥയും അതോടൊപ്പം മധുരമൂറും പ്രണയവും രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമൊക്കെയായി ഒരു റൊമാൻ്റിക് കോമഡി ഫാമിലി ജോണറിലാണ് സിനിമ ഒരുങ്ങുന്നത്.




