NewsTamil

രണ്ട് വർഷത്തെ പരിശ്രമം പാളി പോയി; ആരാധകർക്കൊപ്പം കൂലി കാണാൻ തിയേറ്ററിൽ എത്തി ലോകേഷ്

തമിഴിലെ നമ്പർ വൺ സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ്. കൈതി, മാസ്റ്റർ, വിക്രം തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളാണ് ലോകേഷ് ഒരുക്കിയിട്ടുള്ളത്. എന്നാൽ ലോകേഷിന്റേതായി അവസാനം പുറത്തിറങ്ങിയ രജനി ചിത്രത്തിന് മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. കളക്ഷനിലും സിനിമയ്ക്ക് വലിയ നേട്ടമുണ്ടാക്കനായിട്ടില്ല. ഇപ്പോഴിതാ കൂലി ഇറങ്ങി 18 ദിവസങ്ങൾക്ക് ശേഷം ചെന്നൈയിൽ ആരാധകർക്കൊപ്പം തിയേറ്ററിൽ സിനിമ കാണുന്ന ലോകേഷിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.

ലോകേഷിന്റെ മുഖത്ത് സങ്കടം ഉണ്ടെന്നാണ് പോസ്റ്റുകൾക്ക് താഴെ വരുന്ന ആരാധകരുടെ കമന്റുകൾ. എവിടെയാണ് തെറ്റുപറ്റിയത് തുടങ്ങി രണ്ട് വർഷത്തെ ലോകേഷിന്റെ അധ്വാനം പ്രതീക്ഷിച്ച വിജയം കണ്ടില്ലെന്നും എന്നാൽ കൈതിയിലൂടെ എല്ലാ ക്ഷീണവും അദ്ദേഹം മാറ്റുമെന്നുമാണ് ആരാധകർ പറയുന്നത്. കൂലി പ്രതീക്ഷിച്ച രീതിയിൽ ഉയരാതത്തിലുള്ള നിരാശയും പലരും പങ്കുവെച്ചിട്ടുണ്ട്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച ചിത്രമാണ് കൂലി. ആഗോള തലത്തിൽ 500 കോടിയ്ക്കും മുകളിൽ സിനിമ നേടിയെങ്കിലും പലയിടത്തും ചിത്രം ആവറേജിൽ ഒതുങ്ങേണ്ടി വന്നു.

ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളായ സൺ പിക്‌ചേഴ്‌സ് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. കൂലിയിൽ അക്രമാസക്തമായ രംഗങ്ങൾ കുത്തിനിറച്ചിട്ടുണ്ടെന്നും അതിനാൽ മുതിർന്നവർ മാത്രമേ കാണാൻ പാടുള്ളൂ എന്ന് സെൻസർ സമിതിയും പിന്നീട് റിവൈസിങ് കമ്മിറ്റിയും വിലയിരുത്തിയതായി സെൻസർ ബോർഡിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എആർഎൽ സുന്ദരേശൻ ജസ്റ്റിസ് ടി വി തമിഴ്‌സെൽവിയുടെ ബെഞ്ചിനു മുൻപാകെ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button