സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളില്‍ എത്തി ഹിറ്റ് അടിച്ച ചിത്രമാണ് വാഴ. ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് സിനിമയുടെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഗംഭീര വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റെക്കോർഡ് കളക്ഷൻ ആണ് സിനിമ നേടുന്നത്. ഇപ്പോഴിതാ റെക്കോർഡുകളുടെ പട്ടികയിൽ മോഹൻലാലിനും വിജയ്ക്കും രജനികാന്തിനും ഒപ്പം ഇടം നേടിയിരിക്കുകയാണ് ഹാഷിറും പിള്ളേരും.
ചിത്രം ഞായാറഴ്ച കേരളത്തില്‍ നിന്നും മാത്രമായി നേടിയത് എട്ട് കോടിയാണ്. കേരളത്തില്‍ ഒരൊറ്റ ദിവസത്തില്‍ എട്ട് കോടി എന്ന നേട്ടം സ്വന്തമാക്കിയവരുടെ പട്ടികയില്‍ ആണ് ഹാഷിർ ഇടംനേടിയിരിക്കുന്നത്. കേരളത്തില്‍ ഒരൊറ്റ ദിവസത്തില്‍ എട്ട് കോടിയില്‍ അധികം നേടിയ ചിത്രമുള്ള മറ്റ് മൂന്ന് താരങ്ങളേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ. മോഹന്‍ലാല്‍, വിജയ്, രജനികാന്ത് എന്നിവരായിരുന്നു അവര്‍. എമ്പുരാന്, ലിയോ, കൂലി എന്നിവയാണ് വാഴയ്ക്ക് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ ചിത്രങ്ങള്‍. എന്നാല്‍ കൂലിയുടെ നേട്ടം റിലീസ് ദിനത്തില്‍ ആയിരുന്നു. എമ്പുരാനും ലിയോയും റിലീസ് ദിനത്തിന് ശേഷവും എട്ട് കോടിക്ക് മുകളില്‍ ഒറ്റ ദിനം കേരളത്തില്‍ നിന്ന് നേടിയിട്ടുണ്ട്. ആ ക്ലബ്ബിലേക്കാണ് വാഴ 2 എത്തിയിരിക്കുന്നത്.
സിനിമയിലെ ഹാഷിറിന്റെയും ഗ്യാങ്ങിന്റെയും പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് സിനിമയെന്നും ഇമോഷണൽ സീനുകൾ മികച്ചുനിൽക്കുന്നു എന്നും കമന്റുകളുണ്ട്. സോഷ്യൽ മീഡിയ സെൻസേഷനുകൾ ആയ ഹാഷിർ ആൻഡ് ഗ്യാങ്, അൽ അമീൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ഇവർക്കൊപ്പം അൽഫോൻസ് പുത്രൻ, അജു വർഗീസ്, വിജയ് ബാബു എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. ഏപ്രിൽ രണ്ടിനാണ് സിനിമയുടെ റിലീസ്. വാഴ സിനിമയുടെ അവസാനത്തിൽ ഹാഷിറും ടീം നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു. പിന്നാലെ വാഴയുടെ തിരക്കഥാകൃത്ത് വിപിൻ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. നവാഗതനായ സവിൻ എസ് എ യുടെ സംവിധാനത്തിൽ വിപിൻ ദാസ് ആണ് തിരക്കഥ ഒരുക്കുന്നത്.




