ലോകത്തിലെ ഏറ്റവും ജനപ്രിയ സീരീസായ ഗെയിം ഓഫ് ത്രോൺസ് ബിഗ് സ്ക്രീനിൽ എത്തുന്നു. ജോർജ്ജ്.ആർ.ആർ.മാർട്ടിന്റെ ഫാന്റസി ഇതിഹാസത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയുടെ നിർമാണത്തിലാണ് വാർണർ ബ്രദേഴ്സ്. രാജാവ് ഏഗൺ ഒന്നാമൻ ടാർഗേറിയൻ വെസ്റ്റെറോസ് കീഴടക്കിയതിനെക്കുറിച്ചാവും കഥാ പശ്ചാത്തലമെന്നാണ് സൂചന. യഥാർഥ എച്ച്.ബി.ഒ പരമ്പരയിലെ സംഭവങ്ങൾ ഏകദേശം 300 വർഷങ്ങൾക്ക് മുമ്പായി ചിത്രീകരിച്ചുകൊണ്ടാണ് സിനിമ എത്തുന്നത്. ഏഴ് രാജ്യങ്ങളിൽ ആറെണ്ണത്തെ സമന്വയിപ്പിച്ച് വെസ്റ്റെറോസ് രാജാവ് ഏഗൺ ഒന്നാമൻ ടാർഗേറിയനെ കേന്ദ്രീകരിച്ചുള്ള ‘ഡ്യൂൺ-സൈസ് ഫീച്ചർ ഫിലിം’ ആയിട്ടാണ് ഈ പ്രോജക്റ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഹൗസ് ഓഫ് കാർഡ്‌സിന്‍റെ രചയിതാവായ ബ്യൂ വില്ലിമൺ ആണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. ടാർഗേറിയൻ ഉത്ഭവ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എച്ച്.ബി.ഒ ഒരു ടെലിവിഷൻ പരമ്പരയും വികസിപ്പിക്കുന്നുണ്ട്. ഇതുവരെ എട്ട് സീസണുകൾ പുറത്തുവന്ന ഗെയിം ഓഫ് ത്രോൺസിൽ 67 എപ്പിസോഡുകളാണ് ഉള്ളത്. 2011ൽ ഗെയിം ഓഫ് ത്രോൺസ് ആദ്യമായി എച്ച്.ബി.ഒയിൽ എത്തിയപ്പോൾ അതിന് ആഗോള തലത്തിൽ ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന് നിർമാതാക്കൾക്ക് അറിയില്ലായിരുന്നു. 2019 ലെ അവസാന സീസണിൽ, യു.എസിലെ പ്ലാറ്റ്‌ഫോമുകളിൽ മാത്രം ഒരു എപ്പിസോഡിന് ഏകദേശം 20 കോടി കാഴ്ചക്കാർ ഉണ്ടായിരുന്നു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഷോകളിൽ ഒന്നായും ഗെയിം ഓഫ് ത്രോൺസ് മാറി. ആധുനിക യുഗത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ പരിപാടികളിൽ ഒന്നാണ് ഗെയിം ഓഫ് ത്രോൺസിന്‍റെ ഫൈനൽ.




