ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവ്വഹിച്ച ഫെമിനിച്ചി ഫാത്തിമ ഒടിടിയിലേക്ക്. ഒക്ടോബർ 10-ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്ന് നിർമിച്ച ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.
തിയറ്ററുകളിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ഫെമിനിച്ചി ഫാത്തിമ ശ്രദ്ധേയമായ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവന്നിട്ടില്ല.
അടുത്തിടെ പ്രഖ്യാപിച്ച കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ, മികച്ച നടിക്കുള്ള പുരസ്കാരം ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തിയ ഷംല ഹംസയ്ക്ക് ലഭിച്ചിരുന്നു. ഒരു പുതിയ കിടക്ക എന്ന ഫാത്തിമയുടെ അടിസ്ഥാനപരമായ ആഗ്രഹവും, അതിനായുള്ള അവളുടെ പോരാട്ടവുമാണ് സിനിമയുടെ കാതൽ.
തീരാപ്പണികൾക്ക് ശേഷം നടുവേദനയില്ലാതെ, സമാധാനത്തോടെ ഒന്നുറങ്ങാനുള്ള അവളുടെ ആഗ്രഹം ഒരു മനുഷ്യാവകാശ പോരാട്ടമായി മാറുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് പ്രിൻസ് ഫ്രാൻസിസാണ്. പശ്ചാത്തല സംഗീതം ഷിയാദ് കബീറും, സൗണ്ട് ഡിസൈൻ ലോ എൻഡ് സ്റ്റുഡിയോയും കൈകാര്യം ചെയ്തിരിക്കുന്നു.




