രൺവീർ സിംഗ് ചിത്രം ധുരന്ദർ 2 വിനെ വിമർശിച്ച് പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി. നേരത്തെ താൻ ആദിത്യ ധറിനെ ബിജെപിയുടെ പ്രചാരകൻ എന്നാണ് വിളിച്ചത് ഇപ്പോൾ രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകർക്ക് എല്ലാം അത് മനസിലായി കാണും എന്ന് ധ്രുവ് റാഠി എക്സിൽ കുറിച്ചു. ധുരന്ദർ 2 ഒരു വെല്‍ മേഡ് സിനിമ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ആദിത്യ ധറിനെ ഒരു ബിജെപി പ്രചാരകന്‍ എന്നാണ് മൂന്ന് മാസം മുന്‍പ് ഞാന്‍ വിളിച്ചത്. ഇപ്പോള്‍ എല്ലാവരും അത് മനസിലാക്കി കാണും. ആദ്യ ഭാഗത്തില്‍ പ്രൊപ്പഗാണ്ട അതിസൂക്ഷ്മം ആയിരുന്നു. പക്ഷേ ഇത്തവണ ആത്മവിശ്വാസക്കൂടുതല്‍ കാരണം അദ്ദേഹം എല്ലാം കൂടുതൽ പ്രകടമാക്കിയിട്ടുണ്ട്. വെല്‍ മേഡ് പ്രൊപ്പഗാണ്ട കൂടുതല്‍ അപകടകരമാണെന്ന് മുന്‍പ് ഞാന്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ? എന്നാല്‍ ഇത്തവണ അത് വെല്‍ മേഡ് പോലും അല്ല’, ധ്രുവ് റാഠിയുടെ വാക്കുകൾ.
ഒന്നാം ഭാഗത്തിന്റെ റിലീസിന് പിന്നാലെയും ചിത്രത്തിനെ വിമർശിച്ച് ധ്രുവ് റാഠി എത്തിയിരുന്നു. വളരെ മികച്ച രീതിയില്‍ ചിത്രീകരിച്ച ഒരു പ്രൊപ്പഗാണ്ട സിനിമയാണ് ധുരന്ദർ എന്നും ഒരു സിനിമ എത്ര നന്നായി നിർമ്മിച്ചാലും അത് എപ്പോഴും ‘പ്രൊപ്പഗാണ്ട’ മാത്രമാണെന്നും ആയിരുന്നു ധ്രുവ് തന്റെ വീഡിയോയിലൂടെ പറഞ്ഞത്. ‘നന്നായി നിർമിച്ച ഒരു പ്രൊപ്പഗാണ്ട സിനിമ വളരെ അപകടകരമാണ്. ദി താജ് സ്റ്റോറി, ദി ബംഗാൾ ഫയല്‍സ് പോലുള്ള സിനിമകൾ മോശം സിനിമകളായതിനാൽ അപകടകരമായിരുന്നില്ല, പക്ഷേ ധുരന്ദർ വളരെ നന്നായി ചിത്രീകരിച്ച സിനിമയാണ്.
യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ധുരന്ദർ നിർമിച്ചത് എന്ന് ആവർത്തിച്ച് കാണിക്കുന്നത് എന്നതാണ് പ്രശ്നം’. കൊലയും കൊള്ളയും നടത്തുന്ന, ലഹരിമരുന്ന് ഉപയോഗിക്കുന്ന അക്ഷയ് ഖന്ന അവതരിപ്പിക്കുന്ന റഹ്മാൻ ദകൈത് എന്ന കുറ്റവാളിയെ സിനിമ ആഘോഷിക്കുന്നുവെന്ന് ധ്രുവ് പറയുന്നു. ‘അമ്മയെ പോലും കൊന്ന അയാള്‍ക്ക് സ്റ്റൈലിഷ് ലുക്കുകൾ, വൈറൽ നൃത്തച്ചുവടുകൾ. അക്രമികളെ ഈ രീതിയിൽ സ്റ്റൈലൈസ് ചെയ്യുന്നത് ഉചിതമാണോ?’ ധ്രുവ് ചോദിച്ചു. ധുരന്ദറിലെ കഥപറച്ചിലിനെ അംഗീകരിച്ചെങ്കിലും അതിന്റെ രാഷ്ട്രീയ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ച നടൻ ഹൃത്വിക് റോഷന്റെ അഭിപ്രായങ്ങളെയും ധ്രുവ് വിമര്‍ശിച്ചിരുന്നു.




