വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ തിയറ്ററുകളിലെത്തിയ ‘കേരള സ്റ്റോറി 2’ വിന് കേരളത്തിൽ തണുപ്പൻ പ്രതികരണം. റിലീസ് ചെയ്ത ആദ്യ ദിനം കേരളത്തിലെ തിയറ്ററുകളിലും ബുക്കിംഗ് കുറവായതിനെ തുടർന്ന് പ്രദർശനങ്ങൾ റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. കേരളത്തിലെ തിയറ്ററുകളിൽ ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യദിവസം 75 ലക്ഷം രൂപ നേടിയ ചിത്രം രണ്ടാം ദിനമായപ്പോൾ 4.65 കോടി രൂപ നേടിയതായാണ് വിവരം. ഇതോടെ രണ്ട് ദിവസത്തെ ആകെ കളക്ഷൻ 5.4 കോടി രൂപയിലെത്തി. ഹിന്ദി സിനിമാ പ്രേക്ഷകർക്കിടയിൽ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്തു.
2023-ൽ പുറത്തിറങ്ങിയ ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായി എത്തിയ ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത് മുതൽ വിവാദത്തിലായിരുന്നു. യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങൾ ഉൾപ്പെടെയുള്ളവ വിദ്വേഷ പ്രചാരണമാണെന്ന ആരോപണം ഉയർന്നു. സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജികൾ എത്തിയെങ്കിലും നിയമപോരാട്ടത്തിനൊടുവിൽ പ്രദർശനാനുമതി ലഭിക്കുകയായിരുന്നു. കാമാഖ്യ നാരായൺ സിംഗ് സംവിധാനം ചെയ്ത ചിത്രം വിപുൽ ഷായാണ് നിർമ്മിച്ചിരിക്കുന്നത്. ഉൽക്ക ഗുപ്ത, അദിതി ഭാട്ടിയ, ഐശ്വര്യ ഓജ, സുമിത് ഗഹ്‌ലാവത് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആദ്യ ഭാഗം സുദീപ്തോ സെൻ ആണ് സംവിധാനം ചെയ്തതെങ്കിൽ രണ്ടാം ഭാഗത്തിൽ സംവിധായകനും അഭിനേതാക്കളും മാറിയിട്ടുണ്ട്.




