ഇറാൻ-ഇസ്രയേൽ യുദ്ധം ഗൾഫ് മേഖലയെ പിടിച്ചുകുലുക്കുമ്പോൾ, അബുദാബിയിൽ കുടുങ്ങിയ ബോളിവുഡ് താരം ഇഷ ഗുപ്ത തന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചു. നിലവിൽ താൻ അബുദാബിയിലാണെന്നും സുരക്ഷിതയാണെന്നും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ താരം അറിയിച്ചു. സാഹചര്യങ്ങൾ അതീവ ഭയപ്പെടുത്തുന്നതാണെന്നും എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ഇഷ കുറിച്ചു. യുഎഇ സർക്കാരിന്റെ സുരക്ഷാ നടപടികളിൽ വിശ്വാസമുണ്ടെന്നും തന്നെക്കുറിച്ച് അന്വേഷിച്ചവർക്ക് നന്ദി പറയുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
മറ്റൊരു ബോളിവുഡ് താരമായ സോണൽ ചൗഹാൻ ദുബായിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. വിമാന സർവീസുകൾ റദ്ദാക്കിയതോടെ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത താരം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യ മന്ത്രാലയത്തോടും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. സുരക്ഷിതമായി വീട്ടിലെത്താൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ തേടുകയാണ് സോണൽ. അതിനിടെ, ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ പ്രത്യാക്രമണം തുടരുകയാണ്. ഒമാനിലെ വിവിധയിടങ്ങളിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതായാണ് വിവരം. ഇറാന്റെ ആണവപദ്ധതികളെച്ചൊല്ലി ശനിയാഴ്ച രാവിലെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത വ്യോമാക്രമണമാണ് പശ്ചിമേഷ്യയെ വീണ്ടും യുദ്ധക്കളമാക്കിയത്. ഇതിന് മറുപടിയായി ഗൾഫിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ മഴ വർഷിച്ചതോടെ മേഖല ഒന്നടങ്കം ഭീതിയിലായിരിക്കുകയാണ്.




