നടൻ അല്ലു അർജുനെക്കുറിച്ച് ബ്രാൻഡ് മാനേജർ കാവേരി ബറുവയുടെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. അല്ലു അർജുനെ കാണുന്നതിന് മുൻപ് ‘താരത്തിന്റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്’ തുടങ്ങിയ 42 നിബന്ധനകൾ പാലിക്കണമെന്ന് ടീം നിർദ്ദേശിച്ചെന്നായിരുന്നു കാവേരിയുടെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ കാവേരിക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് താരത്തിന്റെ ടീം. ആരോപണങ്ങൾ തികച്ചും അസത്യമാണെന്നും താരത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള നീക്കമാണിതെന്നും അല്ലു അർജുന്റെ ടീം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ ആയിരുന്നു അല്ലു അർജുനെക്കുറിച്ച് കാവേരി ബറുവ മനസുതുറന്നത്.
താരത്തെ നേരിട്ട് കാണുന്നതിന് മുൻപ് പാലിക്കേണ്ട 42 കർശന നിബന്ധനകൾ അടങ്ങിയ ഒരു പട്ടിക തനിക്ക് ലഭിച്ചിരുന്നുവെന്നാണ് കാവേരി അവകാശപ്പെട്ടത്. ‘സാറിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കരുത്, അദ്ദേഹത്തിന് ഹസ്തദാനം നൽകരുത്, നിശ്ചിത അകലം പാലിക്കണം’ തുടങ്ങിയ വിചിത്രമായ നിർദ്ദേശങ്ങൾ ഇതിലുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഫോൺ ഉപയോഗിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ അത് തടഞ്ഞുവെന്നും അവർ പോഡ്കാസ്റ്റിലൂടെ ആരോപിച്ചു. വിഷയം നിയമനടപടിയിലേക്ക് നീങ്ങിയതോടെ കാവേരി ബറുവ തന്റെ ഇൻസ്റ്റാഗ്രാം, ലിങ്ക്ഡ് ഇൻ അക്കൗണ്ടുകൾ നീക്കം ചെയ്തിട്ടുണ്ട്. എപ്പോഴും മാന്യമായും വിനയത്തോടെയുമാണ് അല്ലു അർജുൻ മറ്റുള്ളവരോട് പെരുമാറുന്നതെന്നും ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും താരത്തിന്റെ നിയമവിഭാഗം അറിയിച്ചു.
വസ്തുതകൾ പരിശോധിക്കാതെ ഇത്തരത്തിലുള്ള പ്രസ്താവനകൾ പ്രചരിപ്പിക്കരുതെന്ന് ആരാധകരോട് അല്ലു അർജുന്റെ ടീം അഭ്യർഥിച്ചു. നിലവിൽ അറ്റ്ലീ സിനിമയുടെ ചിത്രീകരണത്തിലാണ് അല്ലു അർജുൻ. ചിത്രത്തില്‍ നാല് ഗെറ്റപ്പിലാണ് അല്ലു അര്ജുന് എത്തുന്നത് എന്നാണ് വിവരം. മുത്തശ്ശന്, അച്ഛന്, രണ്ട് മക്കള്‍ എന്നിങ്ങനെ ഒരു കുടുംബത്തിലെ എല്ലാ കഥാപാത്രങ്ങളെയും അല്ലു അര്ജുന് അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിയറില്‍ ഇതുവരെ ഡബിള്‍ റോള്‍ ചെയ്യാത്ത അല്ലു അര്ജുന് ആദ്യമായി നാല് വേഷത്തിലെത്തുകയാണ്. സിനിമയുടെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കും എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്റെ വിഎഫ്എക്സിന് മാത്രം 250 കോടിയലധികം ചെലവാകുമെന്നാണ് സൂചന. ഇതോടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.




