കുട്ടികളുടെ ഇടയിൽ വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ ഭീകരതയെക്കുറിച്ച് നടൻ അക്ഷയ് കുമാർ. സ്വന്തം മകൾ നേരിട്ട ദുരനുഭവം പങ്കുവെച്ചായിരുന്നു നടൻ സൈബർ സുരക്ഷയുടെ കാര്യങ്ങൾ പറഞ്ഞത്. മകൾ കളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു മെസ്സേജ് വന്നുവെന്നും ആണാണോ പെണ്ണാണോ? എന്ന് ചോദിച്ച ശേഷം മകൾ മറുപടി നൽകിയപ്പോൾ നഗ്നചിത്രങ്ങൾ അയച്ചു തരാമോ? എന്ന് ചോദിച്ചെന്നും നടൻ പറഞ്ഞു. കൂടാതെ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ആഴ്ചയിൽ ഒരു സൈബർ പീരിയഡ് ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രിയോട് നടൻ അഭ്യർത്ഥിക്കുകയും ചെയ്തു.
‘മാസങ്ങൾക്കു മുൻപ് എന്റെ വീട്ടിൽ നടന്ന ഒരു ചെറിയ സംഭവം ഞാൻ നിങ്ങളോട് പറയാം, എന്റെ മകൾ ഒരു വീഡിയോ ഗെയിം കളിക്കുകയായിരുന്നു, ചില വീഡിയോ ഗെയിമുകൾ മറ്റൊരാളുമായി ചേർന്ന് കളിക്കാൻ സാധിക്കും. നിങ്ങൾ ഒരു അപരിചിതനുമായിട്ടാണ് കളിക്കുന്നത്. നിങ്ങൾ കളിക്കുമ്പോൾ, ചിലപ്പോൾ അപ്പുറത്തുനിന്ന് ഒരു സന്ദേശം വരും. മകൾ കളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു മെസ്സേജ് വന്നു, നിങ്ങൾ ആണാണോ പെണ്ണാണോ? എന്നായിരുന്നു അത്. അവൾ പെണ്ണ് എന്ന് മറുപടി നൽകി. തുടർന്ന് അയാൾ ഇങ്ങനെ ഒരു സന്ദേശം അയച്ചു: നിങ്ങളുടെ നഗ്നചിത്രങ്ങൾ അയച്ചു തരാമോ? എന്റെ മകളായിരുന്നു അത്. അവൾ ഉടൻ തന്നെ എല്ലാം സ്വിച്ച് ഓഫ് ചെയ്ത് എന്റെ ഭാര്യയോട് ചെന്ന് കാര്യം പറഞ്ഞു’.
‘ഇങ്ങനെയാണ് കാര്യങ്ങൾ തുടങ്ങുന്നത്. ഇതും സൈബർ ക്രൈമിന്റെ ഒരു ഭാഗമാണ്. മഹാരാഷ്ട്ര സംസ്ഥാനത്ത്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കായി ആഴ്ചയിൽ ഒരു സൈബർ പീരിയഡ് ഉണ്ടായിരിക്കണം എന്ന് ഞാൻ മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണ്. അവിടെ കുട്ടികളോട് ഇതിനെക്കുറിച്ച് വിശദീകരിക്കണം. ഈ കുറ്റകൃത്യം തെരുവുകളിലെ കുറ്റകൃത്യങ്ങളെക്കാൾ വലുതായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഈ കുറ്റകൃത്യം തടയേണ്ടത് വളരെ പ്രധാനമാണ്’, അക്ഷയ് കുമാർ പറഞ്ഞു.