നിരവധി പേരിൽ നിന്ന് കബളിപ്പിച്ച് പണം വാങ്ങിയ നിർമാതാവെന്ന് അവകാശപ്പെടുന്ന ബിൽഡർക്കെതിരേ കേസെടുത്ത് മുംബൈ പോലീസ്. മറാഠി ചലച്ചിത്രതാരം വർഷ ഉസ്ഗാവങ്കർ ഉൾപ്പെടെ ഒട്ടേറെപ്പേരിൽ നിന്ന് ഇയാൾ പണം തട്ടിയിട്ടുണ്ട്. വർഷയെ കൂടാതെ മറ്റൊരു നടിയുൾപ്പെടെ ഒട്ടേറെ പേരിൽനിന്നായി 47 ലക്ഷത്തോളം തട്ടിച്ചുവെന്നാണ് പരാതി. അവിനാഷ് ജാദവ് എന്നയാൾക്കെതിരേയാണ് കേസ്.ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഡോംബിവ്‌ലിയിലെ കൺസ്ട്രക്ഷൻ പ്രൊജക്ടിന്റെ പേരിലാണ് പണം വാങ്ങിയത്. കുറഞ്ഞകാലയളവിൽ വലിയ തുക ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ഒരു വർഷത്തിനകം, മുതൽ തിരികെ ലഭിക്കുമെന്നും ഇയാൾ ആളുകളെ വിശ്വസിപ്പിച്ചു. വർഷയെ കൂടാതെ, നടി മൃണാളിനി സുഭാഷ് ജംഭാലെയും മറ്റ് മൂന്നുപേരും തട്ടിപ്പിന് ഇരയായി. തട്ടിപ്പ് നടത്തിയതിൽ കുറച്ച് പേർക്ക് 4.52 ലക്ഷത്തോളം തിരികെ നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പിന്നീട് പണമൊന്നും ലഭിക്കാതായതോടെയാണ് നിക്ഷേപകർ പരാതിപ്പെട്ടത്. ശിവാജി പാർക്ക് പോലീസ് സ്‌റ്റേഷനിൽ ആദ്യപരാതി വന്നതോടെയാണ് സംഭവം പരസ്യമാവുന്നത്. പരാതികൾക്ക് പിന്നാലെ, അവിനാഷ് ഫോൺ നമ്പറും വിലാസവും മാറ്റി. നിക്ഷേപം തിരിച്ച് ചോദിയ്ച്ചതോടെ തിരികെ തരാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞതായും പരാതിക്കാർ പറയുന്നു.




