നിരവധി ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. 1999-ൽ ‘പൂവെല്ലാം കേട്ടുപ്പാർ’ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അതിനിടെ ഉയിരിലെ കലന്തത്, കാക്ക കാക്ക, മായാവി, സില്ലുന് ഒരു കാതൽ തുടങ്ങി ഒട്ടേറെ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഇരുവരുടെയും വിവാഹത്തെക്കുറിച്ച് സൂര്യയുടെ അച്ഛൻ ശിവകുമാർ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ‘തുടക്കത്തിൽ എനിക്ക് സൂര്യയുടെ പ്രണയത്തോട് എതിർപ്പായിരുന്നു. ആ വിവാഹത്തിന് ഞാൻ സമ്മതിക്കില്ലെന്നും പറഞ്ഞു. പക്ഷേ അവൻ തീരുമാനത്തിൽ ഉറച്ചുനിന്നു, ‘അവളോടൊപ്പം മാത്രമേ ജീവിക്കൂ, ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് ജീവിക്കും’ എന്നാണ് സൂര്യ പറഞ്ഞത്. ഞാൻ കുറേ ചിന്തിച്ചു. ഞാൻ 150-ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവയിലേറെയും പ്രണയവിവാഹങ്ങൾ എന്ന ആശയം ഉള്ളതായിരുന്നു. അങ്ങനെ ഒടുവിൽ സമ്മതിച്ചു’, ശിവകുമാറിന്റെ വാക്കുകൾ.
വിവാഹശേഷം സിനിമയിൽ നിന്ന് അകന്ന ജ്യോതിക, നീണ്ട 9 വർഷങ്ങൾക്കുശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ‘ദബ്ബാ കാർട്ടൽ’ ആണ് ജ്യോതികയുടേതായി അവസാനമിറങ്ങിയ ചിത്രം. ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ നടക്കുകയാണ്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിർമിക്കുന്നത്. സിനിമയിൽ സൂര്യ പൊലീസ് വേഷത്തിലാണ് എത്തുന്നത്. സിനിമയുടെ സ്ട്രീമിങ് അവകാശം ഷൂട്ടിംഗ് തീരുന്നതിന് മുൻപ് തന്നെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ്. സിനിമയുടെ തിയേറ്റർ റിലീസിന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിൽ സിനിമ നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവരും. ജിത്തു മാധവിനൊപ്പം നസ്ലെനും സുഷിൻ ശ്യാമും സിനിമയിൽ ഉണ്ട്. മൂന്ന് പേരുടെയും ആദ്യ തമിഴ് ചിത്രമാണ് ഇത്. സൂര്യയ്ക്ക് നായികയായി നസ്രിയയാണ് സിനിമയിൽ എത്തുന്നത്. സുഷിൻ ശ്യാം ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.




