മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ എന്ന ഖ്യാതിയുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ റീ-റിലീസിലും ബോക്സ് ഓഫീസിൽ വിസ്മയങ്ങൾ തീർക്കാറുണ്ട്. എന്നാൽ സമീപകാലത്ത് തിയറ്ററുകളിലെത്തിയ ‘ദൃശ്യം 2’, ‘റൺ ബേബി റൺ’ എന്നീ ചിത്രങ്ങളുടെ റീ-റിലീസുകൾക്ക് പ്രേക്ഷകരിൽ നിന്ന് തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. കൊവിഡ് കാലത്ത് നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ദൃശ്യം 2, ആദ്യമായി വലിയ സ്ക്രീനിൽ കാണാനുള്ള അവസരം ഒരുക്കിയിട്ടും ബോക്സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കാൻ സാധിച്ചില്ലെന്നത് ചർച്ചയാവുകയാണ്.
ആശിർവാദ് സിനിമാസ് ഏപ്രിൽ 10-നാണ് ദൃശ്യം 2 തിയറ്ററുകളിൽ എത്തിച്ചത്. ദൃശ്യം 3-ന്റെ വരവിനോടനുബന്ധിച്ച് ഒരു മുന്നൊരുക്കം എന്ന നിലയിലായിരുന്നു ഈ നീക്കം. എന്നാൽ ട്രക്കർമാരുടെ കണക്കുകൾ പ്രകാരം ചിത്രം ഇതുവരെ നേടിയത് വെറും 3.52 ലക്ഷം രൂപ മാത്രമാണ്. മലയാളികൾ ഒടിടിയിൽ ഇതിനോടകം പലതവണ കണ്ടുശീലിച്ചതും ചിത്രത്തിന്റെ സസ്പെൻസ് എല്ലാവർക്കും അറിയാവുന്നതുമാകാം തിയറ്ററുകളിലേക്ക് കാണികൾ എത്താതിരിക്കാൻ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
നേരത്തെ മോഹൻലാലിന്റെ തന്നെ സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങൾ റീ-റിലീസിൽ കോടികൾ കൊയ്തിരുന്നു. എന്നാൽ ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്ത ‘റൺ ബേബി റണ്ണി’ന് പിന്നാലെ ദൃശ്യം 2 കൂടി പരാജയപ്പെടുന്നത് റീ-റിലീസ് ട്രെൻഡിലെ മാറ്റത്തെ സൂചിപ്പിക്കുന്നു. കേരളത്തിന് പുറമെ തമിഴ്നാട്ടിലും കർണാടകയിലും ഹൈദരാബാദിലും ചിത്രം റിലീസ് ചെയ്തിരുന്നെങ്കിലും എല്ലായിടത്തും സമാനമായ പ്രതികരണമാണ് ലഭിച്ചത്.




