ടൊവിനോ തോമസ് ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ചിത്രീകരണത്തിൻ്റെ അവശിഷ്ടങ്ങൾ പുഴയോരത്ത് തള്ളിയാതായി പരാതി. ഇടുക്കി കുടയത്തൂരിലാണ് സിനിമ ചിത്രീകരണത്തിൻ്റെ അവശിഷ്ടങ്ങൾ പുഴയോരത്ത് തള്ളിയത്. ടൊവിനോ തോമസ് നായകനാകുന്ന പള്ളിച്ചട്ടമ്പി എന്ന സിനിമക്കായി നിർമ്മിച്ച സെറ്റിന്റെ അവശിഷ്ടങ്ങളാണ് മലങ്കര ജലാശയത്തിന്റെ തീരത്ത് തള്ളിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് കുടയത്തൂർ പഞ്ചായത്ത് നിർമാതാക്കൾക്കെതിരെ 50,000 രൂപ പിഴ ചുമത്തി.
പിന്നാലെ ജെസിബി ഉപയോഗിച്ച് അവശിഷ്ടങ്ങൾ സിനിമ ചിത്രീകരണ സംഘം തന്നെ നീക്കം ചെയ്ത് തുടങ്ങി. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ കരാർ നൽകിരുന്നു എന്നും അവരുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് പ്രശ്നമുണ്ടാക്കിയത് എന്നും നിർമ്മാതാക്കളുടെ വിശദീകരണം. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. ചിത്രം ഏപ്രിൽ 9 ന് ആഗോള തലത്തിൽ പുറത്തിറങ്ങും.
സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ എന്നിവരും തൻസീറും ചേർന്നാണ് സഹനിർമ്മാണം. ടി. എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പള്ളിച്ചട്ടമ്പി പറയുന്നത്. ടൊവിനോ, കയാദു തുടങ്ങിയവരെ കൂടാതെ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു.




