മോഹൻലാലും മമ്മൂട്ടിയും അഭിനയത്തിൽ എതിർദിശയിൽ സഞ്ചരിക്കുന്ന രീതികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് ബോളിവുഡ് നടൻ മനോജ് വാജ്‌പേയ്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ഇരുവരുടെയും അഭിനയത്തെ മനോജ് വാജ്പെയ് ഹോളിവുഡ് ഇതിഹാസങ്ങളായ റോബർട്ട് ഡീ നീറോ, അൽ പച്ചീനോ എന്നിവരുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. “മോഹൻലാലും മമ്മൂട്ടിയും അഭിനയത്തിന്റെ രണ്ട് വ്യത്യസ്ത സ്‌കൂളുകളാണ്, ഡി നീറോയെയും, പച്ചീനോയെയും പോലെ. എത്രയൊക്കെ പരിശീലനം നടത്തി എന്ന് പറഞ്ഞാലും, അവസാന നിമിഷം എന്ത് തോന്നുന്നോ അതെ ഡി നീറോ ക്യാമറക്ക് മുന്നിൽ ചെയ്യൂ. അന്നും ഇന്നും ഡിനീറോ അങ്ങനെയാണ്. മോഹൻലാലിൻറെ അഭിനയ രീതിയും അതുപോലെയാണ്, ചിത്രീകരണത്തിന് മുന്നേ തിരക്കഥ ഹൃദിസ്ഥമാക്കും മോഹൻലാൽ. അത് കഴിഞ്ഞ ആ കഥാപാത്രമായി അയാൾ ജീവിക്കും.
അയാൾ എപ്പോഴും എന്തിനും തയാറായിരിക്കും. കഥാപാത്രത്തിന്റെ മാനറിസങ്ങളും അയാളുടെ ഭൂതകാലവും ഭാവിയുമെല്ലാം മോഹൻലാലിന് അറിയാം” മനോജ് വാജ്‌പേയ് പറയുന്നു. അഭിമുഖത്തിൽ മനോജ് വാജ്‌പേയ് കൂടുതൽ വാചാലനായത് മമ്മൂട്ടിയെക്കുറിച്ചായിരുന്നു, ഭ്രമയുഗം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെപ്പറ്റി മനോജ് വാജ്‌പേയ് അത്യധികം ആവേശത്തോടെയായിരുന്നു സംസാരിച്ചത്. താരത്തെ അൽ പച്ചീനോയുമായാണ് മനോജ് വാജ്പെയ് താരതമ്യം ചെയ്തത്. ഡി നീറോയിൽ നിന്നും വ്യത്യസ്തമായി അൽ പച്ചീനോ വളരെയധികം തന്റെ കഥാപാത്രത്തെക്കുറിച്ച് പഠിച്ച്, പരിശീലിച്ചാണ് ഒരു വേഷം ചെയ്യുന്നത്. മമ്മൂട്ടി അതുപോലെയാണെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം ഒരു യാതാർത്ഥ ക്രാഫ്റ്റ്മാൻ ആണ്. ഭ്രമയുഗം എന്ന ചിത്രത്തിൽ, എന്റെ ദൈവമേ, ആ ലെവൽ ക്രഫ്റ്റ് ഇല്ല എങ്കിൽ അതുപോലൊരു ചിത്രം ഒറ്റക്ക് മുന്നോട്ട് കൊണ്ടുപോകാനാവില്ല” മനോജ് വാജ്‌പേയ് പറയുന്നു.




