മലയാളത്തിലാണ് ഏറ്റവും മികച്ച നിലവാരത്തിലുള്ള സിനിമകൾ ഇറങ്ങുന്നതെന്ന് ക്രിക്കറ്റ് താരം വരുൺ ചക്രവർത്തി. ഓക്ക്ട്രീ സ്പോർട്ട്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വരുൺ ചക്രവർത്തി മലയാള സിനിമകളോടുള്ള പ്രിയം അദ്ദേഹം വെളിപ്പെടുത്തിയത്. അഭിമുഖത്തിൽ തന്റെ മലയാളി ബന്ധവും മറ്റും വെളിപ്പെടുത്തുന്ന വേളയിൽ മലയാളം സിനിമകളാണോ തമിഴ് സിനിമകളാണോ താങ്കളുടെ ആദ്യ ചോയ്‌സ് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വരുൺ ചക്രവർത്തി.
“അടുത്തിടെ ഏറ്റവും അധികം കാണാറ് മലയാളം സിനിമകളാണ്. എന്തൊരു നിലവാരമുള്ള ചിത്രങ്ങളാണ് അവർ ചെയ്യുന്നത്. അവസാനം കണ്ടത് ബേസിൽ ജോസഫിന്റെ പൊന്മാനാണ്. തമിഴിലും നല്ല ചിത്രങ്ങൾ വരാറുണ്ട്. മെയ്യഴകൻ എന്റെ പ്രിയപ്പെട്ട ചിത്രമാണ്. ഞാനാ ചിത്രത്തെ ഒരു മരുന്ന് പോലെയാണ് ഉപയോഗിക്കുന്നത്. എനിക്ക് എന്തെങ്കിലും പിരിമുറുക്കമോ മറ്റോ അനുഭവപ്പെട്ടാൽ ഞാൻ മെയ്യഴകൻ കാണും” വരുൺ ചക്രവർത്തി പറഞ്ഞു.
മലയാള സിനിമയെ പറ്റിയുള്ള മോഹൻലാലിലേയ്ക്ക് തിരിഞ്ഞപ്പോൾ, അവതാരകൻ തന്റെ പ്രിയപ്പെട്ട മോഹൻലാൽ ചിത്രം റാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത കമ്പനി ആണെന്ന് പറഞ്ഞു. ചിത്രത്തിലെ മോഹൻലാലിൻറെ പ്രകടനവും ഭാഷാശൈലിയും വളരെ ആവേശത്തോടെയാണ് അവതാരകൻ ഗൗരവ് കപൂർ വർണ്ണിച്ചത്. വരുൺ ചക്രവർത്തി തന്റെ അച്ഛൻ പകുതി തമിഴനും, പകുതി മലയാളിയുമാണെന്നും, അമ്മ കർണാടക സ്വദേശിയാണെന്നും അതിനാൽ തന്റെ വേരുകൾ ഈ മൂന്ന് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലുമുണ്ടെന്നും പറയുന്നു. മാത്രമല്ല തനിക്ക് അത്യാവശ്യം മലയാളം സംസാരിക്കാനറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




