MalayalamNews

കേരളത്തിലെ തിയറ്ററുകളിൽ കളക്ഷൻ റെക്കോർഡുകൾ തീർത്ത് ഡീമൺ സ്ലെയർ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സെപ്റ്റംബർ 12 എന്ന ആ ദിവസം വന്നെത്തി. കേരളത്തിലെ തിയറ്ററുകളിലേക്ക് ആരാധകർ ഒഴുകിയെത്തി, ഏറെയും ജെൻസി പിള്ളേരാണ്. പടത്തിന്റെ പേര് ലോക, ഹൃദയപൂർവം എന്നൊന്നും അല്ല, ‘ഡീമൺ സ്ലെയർ’ അതാണ് ഐറ്റത്തിന്റെ പേര്. ജാപ്പനീസ് ആനിമേഷൻ അഥവാ അനിമേ ചിത്രമായ ഡീമൺ സ്ലെയർ ഒരു ഫാന്റസി ആക്ഷൻ ത്രില്ലറാണ്. 4 സീസണുകൾ അടങ്ങിയ ഡീമൺ സ്ലെയർ ടിവി സീരീസിന്റെ ഭാഗമായ മൂന്നാമത്തെ ചിത്രമാണ് ഇപ്പോൾ റിലീസായിരിക്കുന്ന ഡീമൺ സ്ലെയർ ഇൻഫിനിറ്റി കാസിൽ. രക്ത രക്ഷസുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബത്തിന് വേണ്ടി പ്രതികാരത്തിന് പിശാച് വേട്ടക്കിറങ്ങി പുറപ്പെടുന്ന ടഞ്ചിറോ എന്ന കൗമാരക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

ടഞ്ചിറോക്ക് ഒപ്പം രക്ഷസുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ട സഹോദരി നെസുക്കോ, പിശാച് വേട്ടക്കാരായ സെനിറ്റ്സു, ക്യോജുറോ, ഇനോസുകെ തുടങ്ങിയവരുമുണ്ട്. പിശാചുക്കളുടെ തലവനായ മുസാൻ കിബുറ്റ്സുജിയാണ് സീരീസിലെ പ്രധാന വില്ലൻ. മുസാന്റെ അനുയായികളായി വേറെയും ഒരു പറ്റം വില്ലന്മാർ വേറെയുണ്ട്. സാധാരണ കേരളത്തിൽ പുലർച്ചെ മുതൽ പ്രത്യേക ഷോകൾ സംഘടിപ്പിക്കാറുള്ളത് സൂപ്പർ താരങ്ങളുടെ ചിത്രത്തിനാണ്. ആദ്യമായാണ് ഒരു വിദേശ ഭാഷ ചിത്രത്തിനായി പുലർച്ചെ അഞ്ചിനും ആറിനുമെല്ലാം ഷോ വെക്കുന്നത്. ആദ്യ ദിനം 1 കോടിയിലേറെ രൂപയാണ് കേരളത്തിൽ നിന്നും ചിത്രം വാരിയത്. പ്രീബുക്കിങ്ങിലൂടെ മാത്രം 50 ലക്ഷം രൂപം ചിത്രം കേരളത്തിൽ നിന്നും കളക്റ്റ് ചെയ്തു.

സാധാരണ കൊച്ചിയിൽ മാത്രം തിയറ്റർ അനുഭവം ലഭ്യമായിരുന്ന അവസ്ഥയിൽ നിന്നും, കേരളത്തിൽ അങ്ങോളമിങ്ങോളം തിയറ്ററുകളെയ്ക്ക് ഒരു അനിമേ ചിത്രം വിതരണം ചെയ്യുന്നുവെന്നത്, കേരളത്തിലെ അനിമേ ആസ്വാദകരുടെ എണ്ണത്തിലുണ്ടായ വാൻ വളർച്ചയാണ് സൂചിപ്പിക്കുന്നത്. കാർട്ടൂൺ എന്ന് കളിയാക്കി വിളിച്ചിരുന്ന അനിമേ ചിത്രങ്ങൾക്ക് അനുദിനവും പ്രേക്ഷകർ കൂടി വരുന്നുണ്ട്. ഡെത്ത് നോട്ട്, ഗ്രെവ് ഓഫ് ദി ഫയർ ഫ്‌ളൈസ്, സ്പിരിറ്റഡ് അവെ, യുവർ നെയിം, വെൻ മെർണി വസ് ദെയർ തുടങ്ങിയ സിനിമകളും അറ്റാക്ക് ഓൺ ടൈറ്റൻസ്, വൺ പഞ്ച്മാൻ, വിൻലാൻഡ് സാഗ, നറൂട്ടോ തുടങ്ങിയ സീരീസുകളുമാണ് ആദ്യം മലയാളികൾക്കിടയിൽ തരംഗമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button