Celebrity

‘ആ ഇഷ്യൂ ഇല്ലായിരിന്നെങ്കിൽ മമ്മൂക്കയെ വച്ച് ഒരുപാട് സിനിമകൾ ചെയ്യാൻ സാധിച്ചേനെ’; സംവിധായകൻ വിനയൻ

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 75ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നിരവധിപ്പേരാണ് താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയത്. അതിനിടെ ഈ പ്രായത്തിലും മമ്മൂട്ടി എന്ന മഹാനടനത്തിന്റെ മഹിമയ്ക് ഒട്ടും മങ്ങലേല്‍ക്കാതെയുള്ള ആ എനര്‍ജി കാണുമ്പോള്‍ അത്ഭുതവും തോന്നാറുണ്ടെന്ന് സംവിധായകന്‍ വിനയന്‍. മമ്മുക്കയെ വച്ചു ചെയ്ത രണ്ടു ചിത്രങ്ങളുടെ ഷൂട്ടിങ് അനുഭവങ്ങളും തനിക്കേറെ സ്മരണീയമാണെന്നും ഓര്‍മ്മകളില്‍ സന്തോഷം പകരുന്നവയാണെന്നും വിനയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

രാക്ഷസ രാജാവിന്റെ ഷൂട്ടിംഗ് സെറ്റില്‍ മമ്മുക്കയുമൊത്ത്…

ആ ചിത്രത്തിലെ രാമനാഥന്‍ I P S എന്ന മമ്മുക്കയുടെ വേഷം അന്നത്തെ മമ്മൂട്ടി സിനിമകളില്‍ വച്ച് വ്യത്യസ്തമായിരുന്നു… നെഗറ്റീവ് ക്യാരക്ടറായി ഇന്‍ട്രൊഡ്യൂസ് ചെയ്യുന്ന ശക്തനായ ഒരു പോലീസ് കമ്മീഷണറുടെ കഥാപാത്രം .. അന്ന് പ്രമാദമായ ആലുവ കൊലക്കേസ് നടന്നു കഴിഞ്ഞ സമയമായിരുന്നു.. പെട്ടെന്ന് ഒരുമാസത്തിനകം കഥയും തിരക്കഥയും ഒക്കെ ശരിയാക്കി ഒരു സിനിമ ഷൂട്ടു ചെയ്യുക എന്ന ദൗത്യം ഒരു ചലഞ്ച് ആയി ഏറ്റെടുക്കുകയായിരുന്നു അന്ന്.

കരുമാടിക്കുട്ടന്റെ റിലീസ് തിരക്കിനിടയിലും അതു കഴിഞ്ഞാലുടനെ വിക്രമിനെ വച്ച് ചെയ്യുന്ന തമിഴ്ചിത്രം കാശിയുടെ ഡിസ്‌കഷനിടയിലുമാണ് കഥയുണ്ടങ്കില്‍ ഉടനെ ഒരു ചിത്രം ചെയ്യാമെന്ന മമ്മുക്കയുടെ നിര്‍ദ്ദേശം വന്നത്.. കാശി മാറ്റിവച്ചിട്ടാണ് രാക്ഷസ രാജാവ് ചെയ്തത് ദാദാ സാഹിബ് കഴിഞ്ഞ ഉടനെ ആയിരുന്നു രണ്ടാമത്തെ മമ്മുട്ടി ചിത്രവും ഷൂട്ടു ചെയ്തത്.. ഒരു വര്‍ഷ്ം മൂന്നും നാലും ചിത്രങ്ങള്‍ എന്റേതായി റിലീസു ചെയ്യാറുള്ള സമയമായിരുന്നു അത്…പിന്നീട് സിനിമയിലെ പൊളിറ്റിക്സ് വഷളായ കാലമായിരുന്നു …നിര്‍മ്മാതാക്കളുമായി എഗ്രിമെന്റ് ഒപ്പിടില്ല എന്ന് താര സംഘടനയായ അമ്മ വാശിപിടിച്ച് ഒടുവില്‍ 2004ല്‍ സമരത്തിലേക്കു പോയ സമയം… അതിനെതിരെ പൃഥ്വിരാജിനെയും പുതുമുഖം പ്രിയാമണിയേയും വച്ച് സത്യം എന്ന സിനിമ ഞാന്‍ ചെയ്തു.. അതോടെ അമ്മയ്കും സൂപ്പര്‍ താരങ്ങള്‍ക്കുമെല്ലാം ഞാന്‍ അനഭിമതനായി മാറുകയായിരുന്നു..അമ്മയുടെ സമരം പൊളിച്ചവന്‍ എന്ന പേരു വീണു..ലക്ഷങ്ങളും കോടികളും കൈമാറുന്ന ബിസിനസ്സില്‍ പരസ്പരം എഗ്രിമെന്റ് വയ്കണം എന്ന ശക്തമായ അഭിപ്രാമായിരുന്നു എനിക്ക്. അതെന്റെ നിലപാടായിരുന്നു.. അതുകൊണ്ട് കുറേ അവസരങ്ങളും വലിയ സാമ്പത്തിക നഷ്ടവും ഒക്കെ എനിക്കുണ്ടായി എന്നതു സത്യമാണ്..

നമുക്കു ശരിയെന്നു തോന്നുന്ന ചില നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ വേറെ ചില നഷ്ടങ്ങള്‍ നമുക്കുണ്ടാകാം.. അതു സഹിച്ചേ പറ്റൂ.. പക്ഷേ ഇന്നു സിനിമക്കാര്‍ ഒപ്പിടുന്ന എഗ്രിമെന്റ് അന്ന് 2004ല്‍ ആരംഭിച്ചതിന്റെ തുടര്‍ച്ചയാണ് എന്നോര്‍ക്കുമ്പോള്‍ ചാരിതാര്‍ത്ഥ്യമുണ്ട്..ഒരു പക്ഷേ അന്നാ ഇഷ്യൂവില്‍ ഞാന്‍ ഇടപെട്ടില്ലായിരുന്നു എങ്കില്‍ മ്മമുക്കയെ വച്ചു തന്നെ കുറെ സിനിമകള്‍ അക്കാലത്തു ചെയ്തേനെ..പിന്നീട് സിനിമാ തൊഴിലാളികള്‍ക്കായി ട്രേഡ് യൂണിയന്‍ ഉണ്ടാക്കാന്‍ പോയതും ഒരു ക്രിയേറ്റര്‍ എന്ന നിലയില്‍ എന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്.. ചിലര്‍ക്ക് അത്തരം സ്ഥാനങ്ങള്‍ ഗുണമുണ്ടാക്കിയേക്കാം.. പക്ഷേ എനിക്കു വ്ക്തിപരമായി പലരുടേം ശത്രുത സമ്പാദിക്കാനേ കഴിഞ്ഞുള്ളു.. സംഭവിച്ചതെല്ലാം നല്ലതിന്… ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന് … നമുക്കു നിര്‍ഭയം യാത്ര തുടരം എന്നണെന്റെ പ്രമാണം..

ഏതായാലും മമ്മുക്കയെ വച്ചു ചെയ്ത രണ്ടു ചിത്രങ്ങളുടെ ഷൂട്ടിംഗ് അനുഭവങ്ങളും എനിക്കേറെ സ്മരണീയമാണ് ഓര്‍മ്മകളില്‍ സന്തോഷം പകരുന്നവയാണ്.. ഇന്ന് ഈ പ്രായത്തിലും മമ്മൂട്ടി എന്ന മഹാനടനത്തിന്റെ മഹിമയ്ക് ഒട്ടും മങ്ങലേല്‍ക്കാതെയുള്ള ആ എനര്‍ജി കാണുമ്പോള്‍ അത്ഭുതവും തോന്നാറുണ്ട്.. അതു തന്നെ പുതിയ തലമുറയ്ക് അനുകരണീയമാണ്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button