2001ൽ പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘കാക്കക്കുയിൽ’ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. ചിത്രത്തിലെ ഗാനങ്ങൾക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പ്രത്യേകിച്ച് ‘ഗോവിന്ദാ.. ഗോവിന്ദാ…’ എന്ന ഗാനം ഇന്നും മലയാളികൾ ആഘോഷിക്കുന്ന ഒന്നാണ്. ഈ ഗാനത്തിന്റെ ചിത്രീകരണത്തിന് പിന്നിലെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫറായ പ്രസന്ന മാസ്റ്റർ. മോഹൻലാലിന്റെ ഫ്ലെക്സിബിലിറ്റിയെയും അഭിനയത്തോടുള്ള സമർപ്പണത്തെയും കുറിച്ച് പ്രസന്ന മാസ്റ്റർ ഏറെ പ്രശംസയോടെയാണ് സംസാരിച്ചത്. ശരീരം വലുതായി തോന്നുമെങ്കിലും ലാൽ സാറിന് മികച്ച ഫ്ലെക്സിബിലിറ്റിയും ശക്തിയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. മികച്ച രീതിയിൽ ചലിക്കാനും ഡാൻസ് ചെയ്യാനും കഴിയുന്ന നടനാണ് മോഹൻലാലെന്നും പ്രസന്ന വ്യക്തമാക്കി. പോർട്രയ്ൽസ് ബൈ ഗദ്ദാഫി എന്ന പോഡ്കാസ്റ്റിലാണ് പ്രതികരണം.
‘ലാൽ സാർ ഭയങ്കര ഫ്ലെക്സിബിൾ ആണ്. അദ്ദേഹത്തിന് വളരെ ഹാർഡ് മസിലുണ്ട്, എങ്കിലും ഭയങ്കര ഫ്ലെക്സിബിൾ ആണ് അദ്ദേഹം. കാണുമ്പോൾ അദ്ദേഹം വലുതായി തോന്നുമെങ്കിലും നല്ല ഫ്ലെക്സിബ്ലിറ്റി ഉള്ള നടനാണ്. ഭയങ്കര സ്ട്രോങും ആണ് അദ്ദേഹം,’ prasanna മാസ്റ്റർ പറഞ്ഞു. ‘കാക്കക്കുയിൽ സിനിമയിലെ ഗാന രംഗം ഷൂട്ട് ചെയ്യുന്ന സമയത്ത് ലാൽ സാറിന് നല്ല ജലദോഷമായിരുന്നു. അദ്ദേഹം ഷൂട്ട് കഴിഞ്ഞിട്ട് ഓരോ ദിവസവും അക്യുപങ്ചർ ട്രീറ്റ്മെന്റ് എടുത്തിട്ടാണ് വരുന്നത്. ഫുൾ പൊടി അലർജിയായിരുന്നു ലാൽ സാറിന്. പനിയും ജലദോഷവും പൊടി അലർജിയുമൊക്കെ വച്ചിട്ടാണ് അദ്ദേഹം അത് ഷൂട്ട് ചെയ്തത്. ഭയങ്കര ക്ഷീണത്തിലായിരിക്കും. പക്ഷേ ടേക്ക് എന്ന് പറയുമ്പോൾ, നമുക്ക് ആ ട്രാൻസിഷൻ കാണാനാകും; പ്രസന്ന മാസ്റ്റർ കൂട്ടിച്ചേർത്തു. ‘ഗോവിന്ദാ.. ഗോവിന്ദാ…’ എന്ന ഗാനത്തിൽ ശ്വേത മേനോനെ ഉൾപ്പെടുത്തിയത് സംവിധായകൻ പ്രിയദർശന്റെ ആശയമായിരുന്നുവെന്നും, ആ ഗാനത്തിന്റെ ചിത്രീകരണം മൂന്ന് ദിവസമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.




