ദളപതി വിജയിയുടെ കരിയറിലെ അവസാന ചിത്രമായ ‘ജന നായകൻ’ തിയറ്ററുകളിൽ വൻ മുന്നേറ്റം തുടരുന്നു. കേരളത്തിൽ നിന്ന് ചിത്രം ഇതുവരെ നേടിയ കളക്ഷൻ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് ഇവിടുത്തെ വിതരണക്കാരായ എസ്.എസ്.ആർ എൻ്റർടെയ്ൻമെൻ്റ്സ്. ആറ് മാസത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ജൂലൈ 23 തിയറ്ററുകളിലെത്തിയ ചിത്രം ഇതിനകം കേരളത്തിൽ നിന്ന് മാത്രം 14.25 കോടി രൂപ കളക്ട് ചെയ്തതായി വിതരണക്കാർ അറിയിച്ചു.
ഈ വർഷം ജനുവരി 9-ന് പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന ചിത്രം സെൻസർ പ്രശ്നങ്ങളെ തുടർന്നാണ് റിലീസ് വൈകിയത്. റിലീസിന് മുൻപ് ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുകയും സമ്മിശ്ര പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തിട്ടും ബോക്സ് ഓഫീസിൽ വിജയിയുടെ താരമൂല്യം വീണ്ടും തെളിയിക്കപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് റിലീസ് പ്ലാൻ ചെയ്തിരുന്ന ചിത്രമെത്തുമ്പോൾ വിജയ് തമിഴ്നാട് മുഖ്യമന്ത്രി കസേരയിലുണ്ട് എന്നതും കൗതുകകരമാണ്. എച്ച്. വിനോദ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.




