ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ചിത്രം ജൂലൈ 23 ന് റിലീസാകുകയാണ്. ഏറെ പ്രതിസന്ധികൾ താണ്ടിയാണ് ജന നായകൻ തിയേറ്ററിൽ എത്തുന്നത്. ഇപ്പോഴിതാ സെൻസർ ബോർഡ് ജന നായകന്റെ കാര്യത്തിൽ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ലെന്ന് പറയുകയാണ് എച്ച് വിനോദ്. ബിഹൈൻഡ് വുഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘സെൻസർ ബോർഡ് നിയമങ്ങൾ അനുസരിച്ച് നീങ്ങുകയാണെങ്കിൽ ഇവിടെ പാതി സിനിമകൾ റീലീസ് ചെയ്യാൻ പറ്റില്ല. എന്റെ അനുഭവത്തിൽ, സെൻസർ ബോർഡ് വളരെ പിന്തുണ നൽകുന്നവരും ക്രിയാത്മകമായ നിലപാട് സ്വീകരിക്കുന്നവരുമാണ്. ജന നായകന്റെ കാര്യത്തിൽ അവർ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് CMവിജയിക്ക് അതീതമായ ചില രാഷ്ട്രീയ സമ്മർദ്ദങ്ങൾ മൂലമാകാം. എന്നാൽ ഇക്കാര്യം പരസ്യമായി പറയാൻ എന്റെ പക്കൽ തെളിവുകളൊന്നുമില്ല. എനിക്കും കൃത്യമായ ഉത്തരം അറിയില്ല, ഞാനും ചോദ്യം ചോദിച്ചു കൊണ്ടിരിക്കുകയാണ് ഉത്തരം കിട്ടിയിട്ടില്ല,’ എച്ച് വിനോദ് പറഞ്ഞു.
ആദ്യ ദിനം വലിയ നേട്ടം തന്നെ ജനനായകൻ കൊയ്യുമെന്നാണ് കണക്കുകൂട്ടൽ. ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്.ജനനായകൻ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.




