മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള നടിയാണ് ഭാവന. കരിയറിന്റെ തുടക്കകാലത്ത് താൻ ചെയ്‌ത പല കഥാപാത്രങ്ങളെയും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ലെന്ന് പറയുകയാണ് നടി. ക്രോണിക് ബാച്ചിലർ’ സിനിമയിലെ സന്ധ്യ എന്ന കഥാപാത്രം എന്ത് പറഞ്ഞാലും കരയുന്ന കുട്ടി ആയിരുന്നുവെന്നും എന്തിനാണ് ഇവൾ എപ്പോഴും കരയുന്നതെന്ന് താൻ അന്ന് ചിന്തിച്ചിരുന്നുവെന്നും ഭാവന പറഞ്ഞു. ഫ്രെയിമെക്‌സ് സ്റ്റുഡിയോസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ‘തുടക്കകാലങ്ങളിലൊക്കെ ചില കഥാപാത്രങ്ങളുമായി കണക്ട് ചെയ്യാനും റിലേറ്റ് ചെയ്യാനും ബുദ്ധിമുട്ടായിരുന്നു. കാരണം ഞാൻ അഭിനയം തുടങ്ങുന്നത് പതിനഞ്ച്-പതിനാറ് വയസ്സുള്ള സമയത്താണ്. ആ സമയത്ത് നമുക്ക് എല്ലാ ക്യാരക്ടേഴ്സും അതുപോലെ ഉൾക്കൊള്ളാൻ കഴിയില്ലായിരുന്നു. ഉദാഹരണത്തിന്, ‘സ്വപ്നക്കൂട്’ സിനിമയിൽ ഒരു സീനിൽ അമ്മയ്ക്ക് വയ്യാതെ ഹോസ്പിറ്റലിൽ കൊണ്ടുപോവുകയാണ്, അതുകൊണ്ട് അധികം മേക്കപ്പ് ഒന്നും ഇടേണ്ട എന്ന് പറയുമ്പോൾ ഞാൻ ചോദിക്കുമായിരുന്നു ‘അവർക്ക് മുൻകൂട്ടി അറിയാമോ അമ്മയ്ക്ക് വയ്യാതെ ആവാൻ പോവുകയാണെന്ന് അപ്പോൾ പിന്നെ എങ്ങനെയാ മേക്കപ്പ് കുറച്ചിട്ട് വരിക’ എന്നൊക്കെ . യഥാർത്ഥത്തിൽ അത് അങ്ങനെയാണ്. സിനിമയിൽ കാണുമ്പോൾ ആളുകൾ അങ്ങനെ വിചാരിക്കും, മേക്കപ്പ് ഒക്കെ ചെയ്തിട്ടുണ്ടല്ലോ എന്ന്.
അതുപോലെ ‘ക്രോണിക് ബാച്ചിലർ’ സിനിമയിലെ സന്ധ്യ എന്ത് പറഞ്ഞാലും കരയുന്ന ഒരു ക്യാരക്ടർ ആണ്. എനിക്ക് ഒരിക്കലും റിലേറ്റ് ചെയ്യാൻ പറ്റാത്ത ഒരു കഥാപാത്രമായിരുന്നു അത്. അപ്പോൾ ഞാൻ തന്നെ ഇങ്ങനെ വിചാരിച്ചിരുന്നു; ഇവൾ ഇങ്ങനെ കരയുന്നത് എന്തിനാണ്, മര്യാദയ്ക്ക് പറഞ്ഞാൽ പോരേ എന്ന്. പക്ഷേ അങ്ങനത്തെ ഒരു കുട്ടിയാണ്, ചെറുപ്പം തൊട്ടേ ആരുമില്ലാതെ വളർന്നതാണ് അവൾ. അതേപോലെ ‘ദൈവനാമ’ത്തിൽ എന്ന സിനിമയിൽ വളരെ അൺഹാപ്പി ആയിട്ടുള്ള ഒരു മാര്യേജ് ആണ്. അപ്പോൾ ഞാൻ ഇങ്ങനെ വിചാരിക്കും ഇവൾക്ക് എന്നാൽ പൊയ്ക്കൂടേ എന്നൊക്കെ. അപ്പോൾ അന്നൊക്കെ കഥാപാത്രങ്ങളെ എന്റെ പേഴ്സണൽ സൈഡിൽ നിന്നായിരുന്നു ആലോചിച്ചിരുന്നത് അതെല്ലാം ആ പ്രായത്തിന്റെ പ്രശ്നങ്ങൾ ആയിരുന്നു. പിന്നെ എന്റെ അഭിനയത്തിന്റെ തുടക്കകാലത്ത് കമൽ സാർ, സിബി സാർ, ജോഷി സാർ, സിദ്ദിഖ് സാർ എന്നീ സീനിയർ സംവിധായകരുടെ കൂടെ വർക്ക് ചെയ്യാനുള്ള ഒരു ഭാഗ്യം കിട്ടിയിരുന്നു. അവിടുന്ന് എല്ലാം കിട്ടിയ എക്സ്പീരിയൻസ് ആയിരുന്നു ഒരു അഭിനേത്രി എന്ന രീതിയിൽ എന്നെ പിന്നീട് മോൾഡ് ചെയ്ത്കൊണ്ടുവന്നത്,’ ഭാവന പറഞ്ഞു.




