സേതുമാധവൻ സമ്മാനിച്ച വിങ്ങലും ശൂന്യതയും ഇന്നും മലയാളി പ്രേക്ഷകരിൽ നിന്നും വിട്ടുമാഞ്ഞിട്ടുണ്ടാവില്ല. 37 വർഷങ്ങൾക്കിപ്പുറം ‘കിരീടം’ ബിഗ് സ്ക്രീനിൽ പുത്തൻ സാങ്കേതികവിദ്യയോടെ തിരിച്ചെത്തുകയാണ്. മോഹൻലാൽ-ലോഹിതദാസ്-സിബി മലയിൽ ടീമിന്റെ ക്ലാസിക് ചിത്രം വീണ്ടും ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. ഇപ്പോഴിതാ കിരീടം എന്ന പേര് മമ്മൂട്ടി സിനിമയ്ക്ക് വേണ്ടി ആലോചിച്ച് വെച്ചതായിരുന്നുവെന്ന് പറയുകയാണ് സിബി മലയിൽ. ലോഹിതദാസ് തന്നെയാണ് സിനിമകൾക്ക് കിരീടം, ചെങ്കോൽ എന്നീ പേരുകൾ നൽകിയതെന്നും സിബി മലയിൽ സില്ലി മോങ്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘കിരീടം സിനിമയുടെ ഐഡിയ കുറച്ചുകാലമായി കൊണ്ടു നടക്കുന്നുണ്ടായിരുന്നു. എന്റേയും ലോഹിയുടേയും മനസില്‍ ഈ കഥ വര്‍ക്ക് ചെയ്തിരിക്കുന്ന സമയത്ത് ഈ സിനിമ ലാല്‍ ചെയ്യുമെന്ന കാര്യം പോലും ഉണ്ടായിരുന്നില്ല. ലോഹി അന്ന് മറ്റ് സംവിധായകര്‍ക്ക് വേണ്ടിയും സിനിമ ചെയ്യുന്നുണ്ട്.ഐ.വി ശശിസാറ് ആ സമയത്ത് മുക്തി എന്ന് പറയുന്ന ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയാണ് നായകന്‍. ഒരിക്കല്‍ ലോഹി അതിന്റെ വര്‍ക്കുമായി മദ്രാസിലാണ്. ഞാന്‍ അവിടെ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ മുക്തിയെ കുറിച്ച് എന്നോട് പറഞ്ഞു.ഒരു കളക്ടറുടെ ജീവിതമാണ്. അയാളുടെ ജീവിതത്തിലുണ്ടായ മുള്‍ക്കിരീടത്തെ കുറിച്ചൊക്കെ പറഞ്ഞു. കിരീടം എന്ന പേരാണ് ലോഹി സജസ്റ്റ് ചെയ്തത്.
പക്ഷേ ഐ.വി ശശി സാറിന് ആ പേര് അത്ര ഇഷ്ടമായില്ല. ഈ പേര് വേണ്ട വേറെ എന്തെങ്കിലും പേര് കണ്ടുപിടിക്കൂ എന്ന് ശശി സാര്‍ പറഞ്ഞു. ലോഹി ഇത് എന്നോട് പറഞ്ഞപ്പോള്‍ ഈ പേര് നമുക്കുള്ളതാണെന്നും നമുക്ക് ഈ പേര് വെക്കാമെന്നും പറഞ്ഞു. അപ്പോള്‍ അത് ശരിയാണല്ലോ, നമ്മുടെ കഥയ്ക്ക് ഈ പേര് ചേരുമല്ലോ എന്ന് ലോഹിയും പറഞ്ഞു. അങ്ങനെ ആ പേര് ഞാനങ്ങ് എടുത്തു. ചെങ്കോലിന്റെ സമയത്തും പല പേരുകള്‍ വന്നിരുന്നു. ലോഹിയാണ് ചെങ്കോല്‍ എന്ന പേരിലേക്ക് എത്തിയത്. കിരീടവും ചെങ്കോലും തമ്മിലുള്ള ഒരു കോമ്പിനേഷന്‍ കൂടി മുന്നില്‍ കണ്ടാണ് ആ പേരിട്ടത്.
സിനിമയുടെ അടുത്ത ഭാഗം ആലോചിക്കുമ്പോഴും സിനിമയുടെ പേരിനായി ആലോചനകൾ ഉണ്ടായിരുന്നു. കണ്ണീർപൂവ് എന്നൊക്കെ പേരിടാൻ ആലോചിച്ചിരുന്നു. പക്ഷേ ലോഹിയാണ് ചെങ്കോൽ എന്ന പേരിലേക്ക് എത്തിയത്. കിരീടവും ചെങ്കോലും തമ്മിൽ ഒരു ബന്ധമുണ്ടല്ലോ, മാത്രമല്ല കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരൻ എന്നാണ് സിനിമയുടെ എൻഡ് ടൈറ്റിൽ വെച്ചിരിക്കുന്നത്; സിബി മലയിൽ പറഞ്ഞു.




