തന്റെ മകനും സൂപ്പർതാരവുമായ രാം ചരൺ നായകനായ ഏറ്റവും പുതിയ ചിത്രം ‘പെഡ്ഡി’യുടെ വൻ ബോക്സ് ഓഫീസ് വിജയത്തിനിടയിൽ വേദിയിൽ വികാരഭരിതനായി പിതാവ് ചിരഞ്ജീവി. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ രാം ചരണിന് സംഭവിച്ച ഗുരുതരമായ ഒരു പരിക്കിനെക്കുറിച്ചും, അതറിഞ്ഞപ്പോൾ ഒരു അച്ഛനെന്ന നിലയിൽ താൻ അനുഭവിച്ച നെഞ്ചുരുക്കത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞു. സിനിമയുടെ ചിത്രീകരണ വേളയിൽ രാം ചരണിന്റെ കണ്ണിന് മുകളിലായി ഗുരുതരമായി പരിക്കേൽക്കുകയും എട്ട് തുന്നലുകൾ വേണ്ടിവരികയും ചെയ്തിരുന്നു. പരിക്കിന്റെ ചിത്രം കണ്ടപ്പോൾ താൻ വല്ലാതെ ഭയന്നുപോയെന്നും, പരിക്ക് അല്പം കൂടി താഴെയായിരുന്നുവെങ്കിൽ മകന്റെ കണ്ണിന്റെ കാഴ്ച തന്നെ നഷ്ടപ്പെടുമായിരുന്നുവെന്നും ചിരഞ്ജീവി ആശങ്കയോടെ ഓർത്തു.
ഒരു സൂപ്പർസ്റ്റാറിന്റെ മകനായതുകൊണ്ട് തന്നെ ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച രാം ചരണിന് ഇത്രയധികം കഷ്ടപ്പെടേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നുവെന്ന് ചിരഞ്ജീവി പറയുന്നു. സംവിധായകൻ പറയുന്നത് മാത്രം ചെയ്ത് സുഖമായി മുന്നോട്ട് പോകാമായിരുന്നിട്ടും, ഡ്യൂപ്പുകളെ വെക്കാതെ സ്വന്തമായി റിസ്ക് നിറഞ്ഞ സ്റ്റണ്ടുകൾ ചെയ്യാനാണ് അവൻ തീരുമാനിച്ചത്. പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റ് കഠിനമായ വ്യായാമമുറകൾ ചെയ്ത് സെറ്റിലേക്ക് പോകുന്ന രാം ചരൺ, രാത്രി വൈകി തിരിച്ചെത്തിയാലും വിശ്രമമില്ലാതെ സൂപ്പ് മാത്രം കുടിച്ച് വീണ്ടും പരിശീലനത്തിൽ മുഴുകുമായിരുന്നു. മകന്റെ ഈ കഠിനാധ്വാനവും സിനിമയോടുള്ള സമർപ്പണവും കാണുമ്പോൾ ഒരു പിതാവെന്ന നിലയിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണ്ട് താൻ ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ സ്വന്തം പിതാവ് അനുഭവിച്ച അതേ ആശങ്കയാണ് ഇപ്പോൾ തനിക്കും ഉണ്ടായതെന്ന് ചിരഞ്ജീവി ഓർത്തെടുത്തു. ‘ഗുണ്ട’ എന്ന ചിത്രത്തിൽ ഓടുന്ന ട്രെയിനിനടിയിൽ വെച്ച് അപകടകരമായ സ്റ്റണ്ട് ചെയ്തപ്പോൾ ഭയന്നുപോയ പിതാവിനോട്, പ്രേക്ഷകരെ രസിപ്പിക്കാൻ ഇത്തരം റിസ്കുകൾ എടുക്കണമെന്ന് അന്ന് താൻ പറഞ്ഞിരുന്നു. എന്നാൽ “നിന്റെ മകൻ ഒരു നായകനായി ഇത്തരം കഷ്ടപ്പാടുകൾ അനുഭവിക്കുമ്പോൾ മാത്രമേ ഒരു അച്ഛന്റെ വേദന നിനക്ക് മനസ്സിലാകൂ” എന്നായിരുന്നു അന്ന് പിതാവ് നൽകിയ മറുപടി. രാം ചരണിന് പരിക്കേറ്റപ്പോൾ അച്ഛന്റെ ആ വാക്കുകൾ താൻ ഓർത്തുപോയെന്ന് ചിരഞ്ജീവി വിതുമ്പലോടെ പറഞ്ഞു. നിരൂപകരിൽ നിന്ന് ചില വിമർശനങ്ങൾ നേരിട്ടെങ്കിലും, ലോകമെമ്പാടുമായി 322 കോടി രൂപ വാരിക്കൂട്ടി ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് ‘പെഡ്ഡി’ തുടരുന്നത്.




