യു.കെ, അയർലൻഡ് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ റിലീസായി മോഹൻലാലിൻ്റെ ഐക്കോണിക് ചിത്രം ‘ദൃശ്യം 3’. യു.കെയിലും അയർലണ്ടിലുമായി 285ലധികം ലൊക്കേഷനുകളിൽ ചിത്രം പ്രദർശനത്തിനെത്തിച്ച് വിതരണക്കാരായ ആർ.എഫ്.ടി ഫിലിംസ് പുതിയ റെക്കോർഡ് കുറിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ തിയറ്ററുകളിലേക്ക് പ്രദർശനം വ്യാപിപ്പിക്കുമെന്ന് ആർ.എഫ്.ടി ഫിലിംസ് സ്ഥാപകൻ റൊണാൾഡ് തോണ്ടിക്കൽ വ്യക്തമാക്കി.
റിലീസിന് മുന്നോടിയായി ഇതിനോടകം തന്നെ നാല്പത്തിനായിരത്തിലേറെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഇതോടെ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ, തമിഴ് താരം ദളപതി വിജയ് എന്നിവരുടെ റിലീസ് റെക്കോർഡുകളാണ് ജോർജുകുട്ടിയും കൂട്ടരും തിരുത്തിക്കുറിക്കുന്നത്. മോഹൻലാലിന്റെ ജന്മദിനമായ മെയ് 21 മുതൽ ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തി തുടങ്ങിയിട്ടുണ്ട്. റിലീസിന് മുൻപ് തന്നെയുള്ള ഈ റെക്കോർഡ് അഡ്വാൻസ് ബുക്കിങ് അന്താരാഷ്ട്ര സിനിമാ ലോകത്ത് വലിയ ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തിന്റെ പാൻ-ഇന്ത്യൻ അപ്പീലും ‘ദൃശ്യം’ എന്ന ബ്രാൻഡിനുള്ള ആഗോള സ്വീകാര്യതയുമാണ് ഈ വൻ കുതിപ്പിന് പിന്നിൽ.
മലയാള സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ഓപ്പണിങ്ങുകളിൽ ഒന്നായിരിക്കും ദൃശ്യം 3 എന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ദിഖ്, മുരളി ഗോപി, കെ.ബി. ഗണേഷ് കുമാർ, ഇർഷാദ് അലി, ശാന്തി മായാദേവി, വീണ നന്ദകുമാർ, ദിനേഷ് പ്രഭാകർ, ശ്രീകാന്ത് മുരളി എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. ചിത്രത്തിന് യു/എ 13+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പി. ശിവപ്രസാദാണ് വാർത്താപ്രചരണം നിർവഹിക്കുന്നത്.




