Malayalam

മോഹൻലാലിന്റെ റെക്കോർഡ് തൂക്കി, ഇനി മമ്മൂക്കയ്ക്ക് ഒപ്പം?; നിതീഷ്-മമ്മൂട്ടി ചിത്രത്തിൽ ഹാഷിറും?

ഫാലിമി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ സംവിധായകനാണ് നിതീഷ് സഹദേവ്. മികച്ച വിജയം നേടിയ ഈ സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ഈ ചിത്രം നീട്ടിവെക്കുകയും നിതീഷ് മറ്റൊരു തമിഴ് ചിത്രത്തിലേക്ക് കടക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ആണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. സോഷ്യൽ മീഡിയ താരവും നടനുമായ ഹാഷിർ ഈ മമ്മൂട്ടി സിനിമയുടെ ഭാഗമാണ് എന്നാണ് റിപ്പോർട്ടുകൾ. ഹാഷിറിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി സംവിധായകൻ നിതീഷ് സഹദേവ് റീപോസ്റ്റ് ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ ആരംഭിച്ചത്.

വാഴ 2 എന്ന ഇൻഡസ്ട്രി ഹിറ്റ് സിനിമയിലൂടെ ഇന്ന് മലയാളത്തിൽ വിലപിടിപ്പുള്ള താരമാണ് ഹാഷിർ. നടന്റെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതേസമയം, വാഴ 2 ഏപ്രിൽ 8 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. വിപിൻ ദാസ് രചനയും നിർമാണവും നിർവഹിച്ച ചിത്രം 200 കോടിക്ക് മുകളിൽ ആണ് ആഗോള തലത്തിൽ നിന്ന് വാരിക്കൂട്ടിയത്. മോഹൻലാലിന്റെ തുടരും കേരളത്തില്‍ നിന്ന് നേടിയ ലൈഫ്‍ടൈം കളക്ഷനായ 118.90 കോടി രൂപയെ അടക്കം വാഴ 2 മറികടന്നിരുന്നു.

‘ഒരു ആക്ഷൻ സിനിമ തന്നെയാണ് പക്ഷെ ആക്ഷനെ പുതിയ രീതിയിൽ അവതരിപ്പിക്കാൻ ആണ് ശ്രമിക്കുന്നത്. എന്നെകൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ ബെസ്റ്റ് ഔട്ട് കൊണ്ടുവരാം. ജിംഷി ഖാലിദ് ആണ് കാമറ വിഷ്ണു വിജയ് ആണ് മ്യൂസിക് കൈകാര്യം ചെയ്യുന്നത്. ഈ വർഷം ക്രിസ്മസോടെ റിലീസ് ചെയ്യാൻ ആണ് പ്ലാൻ’, എന്നാണ് മമ്മൂട്ടി സിനിമയെക്കുറിച്ച് നേരത്തെ നിതീഷ് റിപ്പോർട്ടർ ഫിലിംസിനോട് പറഞ്ഞത്. മമ്മൂട്ടി കമ്പനിയും കാവ്യ ഫിലിംസും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നതെന്നാണ് വിവരം. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും വലിയ ചിത്രമായിട്ടാണ് ഈ നിതീഷ് സഹദേവ് ചിത്രമൊരുങ്ങുന്നത്. കേരള-തമിഴ്നാട് ബോർഡർ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയിൽ മമ്മൂട്ടി ഒരു ഗ്യാങ്സ്റ്റർ ആയിട്ടാണ് എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഒരു പക്കാ ഫൺ ആക്ഷൻ കൊമേർഷ്യൽ സിനിമയായിട്ടാണ് ഈ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ നായികയില്ലെന്നും പകരം ഒൻപത് വയസുള്ള ഒരു കുട്ടിയാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നതെന്നുമാണ് മറ്റൊരു റിപ്പോർട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button